വന്യമൃഗ ശല്യം മൂലം തകര്‍ന്ന വയനാടിനുള്ള ഇരുട്ടടിയാണ് ഇ-പാസ് സംവിധാനം: മലയോര കര്‍ഷക സംഘം

കല്‍പ്പറ്റ: വയനാടിന്റെ ടൂറിസം സാധ്യതകളെ തകിടം മറിച്ചുകൊണ്ട് കുറവാ ദ്വീപ് അടക്കമുള്ള ഇക്കോ - ടൂറിസം കേന്ദ്രങ്ങള്‍ അടച്ച്പൂട്ടണമെന്നും, സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമുള്ള കേരളാ ഹൈക്കോടതിയുടെ In-Re Bruno ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് മലയോര കര്‍ഷക സംഘം പ്രസ്താവിച്ചു.2021 ല്‍ ഒരു തെരുവ് പട്ടിക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഹൈക്കോടതി ബെഞ്ച് ആണ് In-Re Bruno ബെഞ്ച്. ഈ ബെഞ്ചിന്റെ 07-06-2024 ലെ ഇടക്കാല ഉത്തരവിലാണ് വന്യമൃഗ ശല്യവും, കൃഷിനാശവും കാരണം ശ്വാസം നിലച്ചിരിക്കുന്ന വയനാടിനെ തകര്‍ക്കുന്ന വിധി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും, ജസ്റ്റിസ് പി ഗോപിനാഥും പുറപ്പെടുവിച്ചിരിക്കുന്നതെന്നും,അനുദിനം മനുഷ്യരെ കൊന്നുതള്ളുന്ന വന്യമൃഗങ്ങള്‍ കാടിറങ്ങി വരുന്നത് തടയാതെ, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും ബാധിക്കുന്ന തരത്തില്‍ തലതിരിഞ്ഞ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും മലയോര കര്‍ഷക സംഘം.
ജില്ലയുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കാതെ, എല്ലാതരത്തിലും വയനാട് ജില്ലയെ വന്യമൃഗങ്ങള്‍ക്ക് വേണ്ടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കപട പരിസ്ഥിതി വാദികളുടെ ഗൂഢശ്രമങ്ങളെ മതവും, ജാതിയും, കക്ഷി രാഷ്ട്രീയവും ഒക്കെ മറന്ന് എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും, നമ്മുടെ പ്രകൃതി സമ്പത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഓരോ നിയന്ത്രണങ്ങളും സമീപ ജില്ലയായ നീലഗിരിക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഭാവിയില്‍ സമ്മാനിക്കാന്‍ പോകുന്നതെന്നും, ഈ സാഹചര്യങ്ങളെയൊ ക്കെയും ചെറുത്ത് തോല്‍പിക്കാന്‍ കരുത്തുള്ളവരാണ് ജില്ലയിലെ ജനങ്ങളെന്നും, ആ ചെറുത്ത് നില്‍പ്പിന്റെ മുന്‍പന്തിയില്‍ മലയോര കര്‍ഷക സംഘം ഉണ്ടാകുമെന്നും, കേസില്‍ കക്ഷി ചേര്‍ന്ന് നിയമപരമായി തന്നെ പോരാടും എന്ന് പ്രസിഡന്റ് കരുണാകരന്‍ എംകെ യും സെക്രട്ടറി ഗിഫ്റ്റന്‍ പ്രിന്‍സ് ജോര്‍ജും അറിയിച്ചു. യോഗത്തില്‍ സംഘത്തിന്റെ വൈസ് പ്രസിഡന്റുമാരായ വിനോദ് രവീന്ദ്ര പ്രസാദ് , ഷിജു മത്തായി, ട്രെഷറര്‍ ജിനോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍