മേപ്പാടി സ്വദേശിനി ഫര്‍സാനയുടെ മരണം: ഒളിവിലായിരുന്ന ഭര്‍ത്താവ് രണ്ടര വര്‍ഷത്തിന് ശേഷം പിടിയില്‍
മേപ്പാടി: മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍ സമദിനെ രണ്ടര വര്‍ഷത്തിന് ശേഷം തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സമദ് ഒളിവില്‍ പോയിരുന്നു . 2020 ജൂണ്‍ 18 നാണ് മേപ്പാടി റിപ്പണിലെ പോത്ത്കാടന്‍ അബ്ദുള്ളയുടെയും ഖമറുന്നീസയുടെയും മകള്‍ ഫര്‍സാനയെ (21) തമിഴ്‌നാട് ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഡി.എസ്.പി പി.കെ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് അബ്ദുള്‍ സമദിനെ പിടി കുടിയത്. ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതി അബ്ദുള്‍ സമദിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് പിതാവ് അബ്ദുള്ള ഗുഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ഗൂഡല്ലൂര്‍ ഡി.എസ്.പി. മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം പുനരാരംഭിച്ചത്. 2017 ഓഗസ്ത് 15 നായിരുന്നു അബ്ദുള്‍ സമദും ഫര്‍സാനയും വിവാഹിതരായത്. ഇരുവരും കോവിഡ് കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ത്ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്‌സില്‍ ഐട്യൂണ്‍ എന്ന പേരില്‍ മൊബൈല്‍ കട തുടങ്ങി കൊടുത്തയായും അബ്ദുള്ള യുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായ സമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാം മൈലിലും പിന്നീട് കുറച്ച് കാലത്തിന് ശേഷം രണ്ടാം മൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടക വീട് തരപ്പെടുത്തി നല്‍കിയ തായും അബ്ദുള്ള പറയുന്നു.
കോവിഡ് സമയമായതിനാല്‍ അതിര്‍ത്തിക്കപ്പുറമുള്ള താനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന മകളുടെ മരണ വിവരം രാത്രി വൈകിയാണ് അറിഞ്ഞതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മകളുടെ മൃതദേഹം കാണിക്കാന്‍ പോലീസ് ഉള്‍പ്പടെ തയ്യാറായില്ലെന്നും മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധിച്ച് ഒപ്പ് വെപ്പിച്ചതായും അബ്ദുള്ള പരാതിയില്‍ പറയുന്നു. കോവിഡ് കാലത്ത് രണ്ടാം മൈലിലെ വാടക വീട്ടില്‍ കഴിയുകയായിരുന്ന ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് മുറിക്കകത്ത് കയറി വാതിലടച്ച ഫര്‍സാന തൂങ്ങി മരിച്ചതായും പിന്നീട് ഇവരുടെ 2 വയസ്സുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോള്‍ അബ്ദുള്‍ സമദ് വാതില്‍ ചവിട്ടി തുറക്കുകയുമാണുണ്ടായത് . ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങി മരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍ സമദ് സമീപവാസികളോടും മറ്റും പറഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫര്‍സാനയുടെ മരണം കൊലപാതകമാണെന്നും അന്വേ ഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതി അബ്ദുള്‍ സമദിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍