നിയന്ത്രണങ്ങളില്ല, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനൊരുങ്ങി ശബരിമല

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ത്ഥാടന കാലം വരുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോര്‍ഡും പ്രതീക്ഷയിലാണ്.
കൊവിഡ് നിയന്ത്രണങ്ങളാല്‍ സന്നിധാനത്തേക്ക് ചുരുങ്ങിയ തീര്‍ത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തും. പമ്പ സ്‌നാനം മുതല്‍ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കൊന്നും വിലക്കില്ല. നട തുറക്കുന്ന നവംബര്‍ 16 ന് വൈകീട്ട് മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതല്‍ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെര്‍ച്ച്വല്‍ ക്യൂവിന് പുറമെ വിവിധ ഇടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
സ്വാമി അയ്യപ്പന്‍ റോഡും നീലിമല പാതയും കാനന പാതകളും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഉപയോഗിക്കാം. നിലയ്ക്കലിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം. തിരുവാഭരണ ഘോഷയാത്രക്കും തങ്ക അങ്കി ഘോഷയാത്രക്കും എരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ ഭക്തര്‍ സന്നിധാനത്തെത്തുമെന്നാണ് പ്രതീക്ഷ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍