ആദിവാസിക്കെന്താ കാറ് വാങ്ങിക്കൂടെ ; സികെ ജാനു

താന്‍ കാറ് വാങ്ങിയതുമായി ബന്ധപ്പെട്ടുയരുന്ന വിവാദം കപട രാഷ്ട്രീയക്കാരുടെ ജല്‍പനങ്ങളാണെന്നും, ആദിവാസികള്‍ നരകതുല്ല്യം ജീവിക്കുന്നത് കാണാനാണ് ഇത്തരക്കാര്‍ക്ക് താല്‍പര്യമെന്നും സികെ ജാനു ഓപ്പണ്‍ ന്യൂസറോട് വെളിപ്പെടുത്തി. താന്‍ കാറ് വാങ്ങിയത് തന്റെ കൃഷി സ്ഥലത്തെ കുരുമുളക് വിറ്റിട്ടാണെന്നും മാസം പതിനൊന്നായിരം രൂപവെച്ച് അഞ്ച് വര്‍ഷം അടച്ചാലെ കാറിന്റെ കടം തീരുകയുള്ളൂവെന്നും ജാനു.
ടയോട്ടയുടെ എടിയോസ് കാറാണ് ഒന്‍പത് മാസം മുമ്പ് സികെ ജാനു വാങ്ങിയത്. പത്ത് ലക്ഷം രൂപ വിലയുള്ള കാറിന് അഞ്ച് ലക്ഷം അഡ്വാന്‍സ് നല്‍കി. ബാക്കി തുക മാസം പതിനൊന്നായിരം വെച്ച് അഞ്ച് വര്‍ഷത്തേക്ക് അടച്ച് തീര്‍ക്കണം. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ജാനുവിന്റെ കാര്‍ വിവാദമായിരിക്കുകയാണ്. ആദിവാസിയായ ജാനുവെങ്ങനെ കാറുവാങ്ങുമെന്നതാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം. ആദിവാസികള്‍ ഇപ്പോഴും കൂരക്കുള്ളില്‍ അരപ്പട്ടിണിയുമായി കഴിയുമ്പോള്‍ ആദിവാസി നേതാവ് പത്ത് ലക്ഷത്തിന്റെ കാറ് വാങ്ങിയത് മര്യാദയാണോ എന്നതാണ് വിവാദത്തിന് പിന്നിലുള്ള ചേതോവികാരം. ഒടുവില്‍ ജാനുവിന്റെ കാര്‍ വിവാദം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഓപ്പണ്‍ ന്യൂസര്‍ സികെ ജാനുവിന് പറയാനുള്ളത്കൂടി കേള്‍ക്കാമെന്ന് വെച്ചത്.
ആദ്യ ചോദ്യത്തില്‍ തന്നെ വ്യക്തമായ മറപടി. ചോദ്യം ഇതായിരുന്നു- ആദിവാസികള്‍ ഇപ്പോഴും നരകതുല്ല്യമായ ജിവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ സഹായിക്കാനായി അവരുടെ ഇടയില്‍ നിന്നും നേതാവിായി ഉയര്‍ന്ന് വന്ന സികെ ജാനു , പത്ത് ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് അല്‍പം കടന്ന കൈയ്യല്ലേ..? ഉടന്‍ മറപടിയെത്തി- അതെന്താ..ആദിവാസിക്ക് കാറ് വാങ്ങിക്കൂടെ..?? മാന്യമായ മറുപടി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ സികെ ജാനു തന്റെ ഭാഗം വളരെ വ്യക്തമായി പറഞ്ഞു. ആദിവസികള്‍ കാര്‍ വാങ്ങുന്നതോ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതോ നിലവിലെ കപട രാഷ്ട്രീയക്കാര്‍ക്കും മറ്റ് സംഘടനകള്‍ക്കും ഒട്ടും താല്‍പ്പര്യമില്ലാത്ത കാര്യമാണ്. കാരണം ആദിവാസികള്‍ അവര്‍ക്കൊപ്പമെത്തിയാല്‍ പിന്നെ ആദിവാസി പ്രേമം പറഞ്ഞ് ഫണ്ടുകള്‍ പിടുങ്ങാനോ, ചാനലുകളില്‍ തിളങ്ങാനോ അവര്‍ക്ക് കഴിയാതെ പോകും. ഏതെങ്കിലും ഒരു പാവത്തിന് അല്‍പം റേഷനരി നല്‍കിയാല്‍ അതിന്റെ ഫോട്ടോയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി ആളാകുന്നവരാണ് ഇവരില്‍ പലരും. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് പുണ്യവാന്‍മാരാകണമെങ്കില്‍ ആദിവാസികള്‍ നരകതുല്ല്യം കഴിയേണ്ടുന്നത് ഇത്തരക്കാരുടെ ആവശ്യമാണ്. ഒരുഗതിയും പരഗതിയുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന പലരും ഇന്ന് കോടിക്കണക്കിന് രൂപ ആസ്തിയുള്ളവരായി മാറിയത് എങ്ങനെയാണെന്ന് ജാനു ചോദിച്ചു. തന്റെ ഒരേക്കര്‍ ഇരുപത് സെന്റ് തോട്ടത്തില്‍ നിറയെ കാപ്പിയും കുരുമുളകുമാണ്. കൂടാതെ പല കൃഷിയിടത്തിലും താന്‍ പാട്ടത്തിന് കൃഷിയിറക്കിയിട്ടുണ്ട്. അതിന്റെ വരുമാനം കൊണ്ടാണ് താന്‍ കാറ് വാങ്ങിയത്. എന്നാല്‍ രാഷ്ട്രീയക്കാരില്‍ പലരും കോടികള്‍ സമ്പാദിക്കുമ്പോള്‍ അവരാരും തന്നെ ഒരു പണിക്കും പോകുന്നില്ലെന്നുള്ളത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ജാനു പറഞ്ഞു. ഒന്ന് കൈക്കോട്ടെടുത്ത് കിളയ്ക്കാന്‍ പോലും തയ്യാറാകാതെ കോടികള്‍ സമ്പാദിച്ചിരിക്കുന്ന ഇത്തരക്കാരാണ് മാന്യമായി ജോലിയെടുത്ത് സമ്പാദിക്കുന്ന തന്നെ കുറ്റം പറയാന്‍ വന്നിരിക്കുന്നതെന്നും സികെ ജാനു ഓപ്പണ്‍ ന്യൂസറോട് വെളിപ്പെടുത്തി.
കാര്യം കാര്‍ വാങ്ങിയിട്ട് മാസം ഒമ്പത് കഴിഞ്ഞൂവെങ്കിലും ഇതുവരെ ഡ്രൈവിംഗ് ശരിയായിട്ടില്ലെന്നും ഉടന്‍തന്നെ ലൈസന്‍സ് എടുക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍