നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണം: വീണാ ജോര്‍ജ്; വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
നൂല്‍പ്പുഴ: സമഗ്രവും സുസ്ഥിരവുമായ വികസനം എങ്ങനെ നടപ്പിലാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് ആരോഗ്യവും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 'ഭൂമിക്കൊരു തണല്‍' ആശമാര്‍ക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനംവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കല്‍മണ്ഡപം, ആദിവാസി ഗര്‍ഭിണികള്‍ ക്കായുള്ള പ്രസവപൂര്‍വ്വ പാര്‍പ്പിടം- പ്രതീക്ഷ, വനിതകള്‍ ക്കായുള്ള വിശ്രമകേന്ദ്രം, ഫിറ്റ്‌നസ് സെന്ററും ജിംനേഷ്യവും എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാനറ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നുള്ള ഫിസിയോ തെറാപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്റെ ശിലാസ്ഥാപനവും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നുള്ള ഫുള്ളി ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ആദിവാസി വയോജനങ്ങള്‍ക്കായുള്ള ഇ-ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും ഫിസിയോ തെറാപി യുണിറ്റിലേക്കുള്ള നൂതന ഉപകരണങ്ങളുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു.
ആദിവാസി വിഭാഗങ്ങളിലെ ഗര്‍ഭിണികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഷെല്‍ട്ടര്‍ ഹോം ആണ് പ്രതീക്ഷ. ഗര്‍ഭിണിക്കും കുടുംബത്തിനും ഒന്നടങ്കം താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രതീക്ഷയില്‍ ഒരുക്കിയിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ റിസ്‌ക് അനാലിസിസ് നടത്തി കണ്ടെത്തുന്ന ഗര്‍ഭിണികളെ പ്രതീക്ഷിത പ്രസവ തീയതിക്ക് ഒരാഴ്ച മുന്‍പ് പ്രതീക്ഷയില്‍ എത്തിക്കും. 20 ലക്ഷം രൂപ ചിലവിലാണ് പ്രതീക്ഷ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആദിവാസി ഗര്‍ഭിണികളിലെ വിളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തരാട്ട് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കുന്നതിനായി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപ ചെലവിലാണ് ഫിറ്റ്‌നസ് സെന്റര്‍ ആന്‍ഡ് ജിം നിര്‍മിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ നിന്നും 5 ലക്ഷം രൂപ വകയിരുത്തിയാണ് വാഷ് റൂം, റിലാക്‌സ് ഏരിയ, മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് റും എന്നിവ ഉള്‍പ്പെടെയുള്ള വനിത വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമിക്കുന്നതിനായി 5 ലക്ഷം രൂപ ചിലവഴിച്ചാണ് കല്‍മണ്ഡപം നിര്‍മിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കാണ് ഫുള്ളി ബയോകെമിസ്ട്രി അനലൈസര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കിയത്.
കാനറ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും13,50,000 രൂപ ഉപയോഗിച്ചാണ് ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള ലിഫ്റ്റിന്റെനിര്‍മാണം. ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് പുതിയതായി വാങ്ങിയിട്ടുള്ള ആധുനിക ഉപകരണങ്ങളായ റോബോട്ടിക് ഹാന്‍ഡ് മെഷിന്‍ മുതലായവ മന്ത്രി നാടിന്
സമര്‍പ്പിച്ചു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ 60 വയസിനു മുകളില്‍ പ്രായമുള്ള ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ വയോജനങ്ങള്‍ക്കും പ്ലാസ്റ്റിക് പ്രിന്റഡ് ഇ-ഹെല്‍ത്ത് പെര്‍മെനന്റ് കാര്‍ഡിന്റെ വിതരനോദ്ഘാടനവും ചടങ്ങില്‍ നടന്നു.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എന്‍ എ ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അമല്‍ ജോയ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സതീശന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ആലത്തൂര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന പ്രേമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ അനൂപ്, എം എ അസൈനാര്‍, മണി സി ചോയ് മൂല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ കെ സക്കീന, ഡി പി എം ഡോ. സമീഹ സെയ്തവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി ഖാദര്‍ മുഹമ്മദ്, കാനറ ബാങ്ക് റീജ്യണല്‍ ഹെഡ് വി. സി സത്യപാല്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സണ്ണി ജോര്‍ജ്, വിവിധ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍