100 മീറ്ററിനുള്ളില്‍ 8 ഇടങ്ങളില്‍ മാലിന്യ കൂമ്പാരം; ദുര്‍ഗന്ധം വമിച്ച് പനമരം നെല്ലിയമ്പം റോഡ് ; നടപടിയെടുക്കാതെ അധികൃതര്‍
പനമരം: പനമരം-നെല്ലിയമ്പം -നടവയല്‍ റോഡില്‍ ചെറുപുഴയുടെ സമീപത്തെ ഇല്ലി കൂട്ടങ്ങള്‍ക്കിടയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.പാതയോരത്ത് അലക്ഷ്യമായി തള്ളുന്ന മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനാല്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി പാതയോരങ്ങളില്‍ ദിനം പ്രതി മാലിന്യം കുമിഞ്ഞു കൂടുകയാണ്.മാലിന്യം അലക്ഷ്യമായി വഴിയോരത്ത് തള്ളി രക്ഷപ്പെടുന്നവരെ പിടികൂടാന്‍ പോലീസിനോ തദ്ദേശഭരണ സ്ഥാപനത്തിനോ കഴിയുന്നില്ല എന്നത് വലിയൊരു വിപത്തിനെ ക്ഷണിച്ച് വരുത്തുകയാണെന്നുള്ള ആശങ്കയും ഏറുകയാണ്. നെല്ലിയമ്പം റോഡില്‍ 100 മീറ്ററിനുള്ളില്‍ 8 ഇടങ്ങളിലാണ് മാലിന്യ കൂമ്പാരമുള്ളത്. പ്രദേശത്തുള്ളവര്‍, പുറമെ നിന്നുള്ളവര്‍ എന്ന വ്യത്യാസമില്ലാതെയാണ് വാഹനങ്ങളില്‍ എത്തി ആരും ശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പില്‍ മാലിന്യം വലിച്ചെറിയുന്നത്. ചിലയിടങ്ങളിലാകട്ടെ റോഡരികിലെ ഓടകളാണ് മാലിന്യകേന്ദ്രങ്ങളാകുന്നത്.റോഡ് കടന്നുപോകുന്നിടങ്ങളിലെ പാതയോരങ്ങളില്‍ വളര്‍ന്നുപൊങ്ങിയ കാടുകളും, മുളങ്കൂട്ടങ്ങളും ഒറ്റപ്പെട്ട ഇടങ്ങളുമാണ് മാലിന്യം തള്ളാന്‍ സാമൂഹ്യവിരുദ്ധരായ ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.
വലിച്ചെറിയപ്പെടുന്ന മാലിന്യം തെരുവ് നായകളും മറ്റും കടിച്ചെടുത്ത് റോഡിലും, കൃഷിയിടങ്ങളിലും, ജലസ്രോതസ്സുകളിലും കൊണ്ടിടുന്നതും പതിവാണ്. വിനോദ സഞ്ചാരത്തിന് ജില്ലയിലേക്കെത്തുന്നവര്‍ വഴിയരികില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും, ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക്ക് കവറില്‍ കെട്ടി ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ വലിച്ചെറിയുന്നതും സ്ഥിരം കാഴ്ചയാണ്. സാനിറ്ററി നാപ്കിനുകളും ടാമ്പണുകളും, പാമ്പേഴ്‌സും ഉള്‍പ്പെടുന്ന സാനിറ്ററിമാലിന്യങ്ങളും പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതിനൊപ്പം മനുഷ്യ ആരോഗ്യത്തേയും ബാധിക്കുന്ന രീതിയിലാണ് ഓരോ ദിവസവും പാതയോരങ്ങളില്‍ കുമിഞ്ഞുകൂടുന്നത് . തെരുവുനായകള്‍ ഈ അവശിഷ്ടങ്ങള്‍ കടിച്ചെടുത്ത് പൊതുസ്ഥലങ്ങളിലും, ജനവാസ മേഖലകളിലും ഉപേക്ഷിക്കുന്നതും വ്യാപക പരാതികള്‍ ക്കിടയാക്കിയിരുന്നു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച നാളുകളില്‍ പാതയോരങ്ങള്‍ വൃത്തിയായിരുന്നു. എന്നാല്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ വന്നതോടെ ആളുകള്‍ പുറത്തിറങ്ങുകയും പാതയോരങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടുന്ന സാഹചര്യം വര്‍ദ്ധിക്കുകയുമാണുണ്ടായത്. ജില്ലയുടെ ഒട്ടുമിക്ക പാതയോരങ്ങളിലും മാലിന്യം ഉപേക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇത്ര അപകടരമായ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ പനമരത്തെ സാംക്രമിക രോഗങ്ങളുടെ താവളമാക്കുമെന്ന ഭീതിയാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്.
ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് മാലിന്യം വഴിയരികിലും, പ്രധാന പാതകളിലും ഉപേക്ഷിച്ച് കളയുന്നവരെ കണ്ടെത്തുന്നതിനും ,മാതൃക പരമായി ശിക്ഷിക്കുന്നതിനും വേണ്ട നടപടി ഉണ്ടായില്ലെങ്കില്‍ നാട്ടുകാരുടെ ഭയം അസ്ഥാനത്തല്ല എന്നതാണ് ഈ ദൃശ്യങ്ങള്‍ക്കും പറയാനുള്ളത്,
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍