സംയോജിത കൃഷിരീതിയുമായി യുവകര്‍ഷകന്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി പാടത്ത് സംയോജിത കൃഷി അവലംബിച്ച് ശ്രദ്ധേയനാവുകയാണ് പുത്തന്‍പുരയില്‍ പ്രവീണ് എന്ന യുവകര്‍ഷകന്‍. താറാവ്, നെല്‍കൃഷി സംയോജിതമായി ജില്ലയില്‍ ആദ്യമായി കൃഷി ചെയ്യുന്ന പാടം കൂടിയാണ് പ്രവീണിന്റേത്. കുട്ടനാട്, ജാപ്പനീസ് കൃഷിരീതി യൂട്യൂബില്‍ കണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംയോജിത കൃഷി നടത്താന്‍ പ്രവീണ് തീരുമാനിക്കുന്നത്. തുടര്‍ന്ന് ചേകാടിയിലെ രണ്ടേക്കര്‍ പാടത്ത് കഴിഞ്ഞ ജൂലൈ മാസം മുതല്‍ കൃഷി ആരംഭിക്കുകയായിരുന്നു. ഒരേക്കറിന് 50 താറാവ് എന്നതാണ് ശരാശരി കണക്കെങ്കിലും രണ്ടേക്കറിലേക്കുമായി 110 താറാവുകളെയാണ് പ്രവീണ് വളര്‍ത്തുന്നത്. നെല്‍കൃഷി നടത്തുന്ന പാടത്തേക്ക് താറാവിനെ ഇറക്കിവിട്ടാണ് ഈ സംയോജിത കൃഷി നടത്തുന്നത്. നിരവധി ഗുണങ്ങള്‍ ഈ കൃഷിരീതി കൊണ്ടുണ്ടെന്ന് പ്രവീണ് പറയുന്നു.
താറാവുകളെ നെല്‍പാടത്തേക്ക് വിട്ടാല്‍ കള കുറയുകയും കീടങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. മാത്രമല്ല, ഞാറ് നശിപ്പിക്കുന്ന പുഴുക്കളെയും താറാവുകള്‍ തിന്നുകയും പാടത്ത് അടിയിളക്കവുമുണ്ടാകുകയും അതിന്റെ കാഷ്ടം വളമായി മാറുകയും ചെയ്യുമെന്ന് പ്രവീണ് വ്യക്തമാക്കുന്നു. കുട്ടനാടന്‍ കോള്‍പാടങ്ങളും ജാപ്പനീസ് പാടങ്ങളിലും കൃഷി ചെയ്യുന്നതാണ് ഈയൊരു കൃഷിരീതി പരീക്ഷിക്കാന്‍ പ്രചോദനമായതെന്ന് പ്രവീണ് പറഞ്ഞു.
അതേസമയം, ഇത്തരമൊരു കൃഷിരീതിക്ക് ചെലവ് അല്‍പ്പം കൂടുതലാണ്. ഒരു താറാവിന്‍ കുഞ്ഞിന് 85 രൂപയാണ് വില. ഇതില്‍ തന്നെ പലതും ചത്ത് പോകുന്ന സാഹചര്യവുമുണ്ട്. ഗോതന്പും തവിടുമാണ് തീറ്റയായി നല്‍കുന്നത്. അതിന്റെ ചെലവ് വേറെയുണ്ട്. കൃഷി അവസാനിക്കുന്നതോടെ താറാവിനെ ഇറച്ചിക്കായി വില്‍ക്കുകയാണ് ലക്ഷ്യമെങ്കിലും, ഇതിന്റെ വിപണി കണ്ടെത്തുകയെന്നതും പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് പ്രവീണ് പറയുന്നു. പ്രവീണിന്റെ കൃഷിരീതി കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ഇത് പഠിക്കുന്നതിനും കാണുന്നതിനുമായി ചേകാടിയിലെത്തുന്നത്. കൃഷി ലാഭകരമായാല്‍ വരും വര്‍ഷങ്ങളില്‍ കുടുതല്‍ പാടത്തേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ കര്‍ഷകന്‍.ുെമി>
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍