നടുവൊടിയുന്ന റോഡ് ഗതാഗതം ശാപവാക്കുകള്‍ ചൊരിഞ്ഞ് യാത്രികര്‍; പോംവഴിതേടി അധികൃതര്‍

മാനന്തവാടി:മൂന്ന് കോടിയോളം രൂപ ഫണ്ട് വകയിരുത്തി കഴിഞ്ഞ നവംബറില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച പാണ്ടിക്കടവ് കല്ലോടി റോഡിന്റെ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്താനായി പ്രദേശവാസികള്‍ തയ്യാറെടുക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി പാണ്ടിക്കടവില്‍ പ്രവൃത്തികളാരംഭിച്ച സ്ഥലത്ത് വര്‍ഷമൊന്നാകാറായിട്ടും നടുവൊടിക്കുന്ന തരത്തിലാണ് റോഡിന്റെ അവസ്ഥയുള്ളത്. ഈ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ സംഘടിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ ഫണ്ട് വകയിരുത്തിയിട്ടും കരാറുകാരന് പ്രവൃത്തി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് യഥാര്‍ത്ഥ വിഷയമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.ബിറ്റുമെന്‍ മെക്കാഡം ആന്റ് ബിറ്റുമെന്‍ കോണ്‍ക്രീറ്റ് രീതി അവലംബിച്ച് ലെവലൈസ്ഡ് ടാറിംഗാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നത്. എന്നാല്‍ അതിനുവേണ്ട ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ അതത് പ്രദേശവാസികള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്2.84 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പാണ്ടിക്കടവ് രണ്ടേനാല്‍ റോഡിന്റെപ്രവര്‍ത്തി ഉല്‍ഘാടനം 2017 നവമ്പര്‍ ഒന്നിന്ന് എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചിരുന്നു. ഏറേ കൊട്ടിഘോഷിച്ച് ജനങ്ങളെ കൊണ്ട് പായസവിതരണമടക്കം നടത്തി ഉത്ഘാടനം നടത്തിയ ശേഷം വര്‍ഷമൊന്ന് പിന്നിടാറായിട്ടും റോഡിന്റെ പണി ശൈശവാവസ്ഥയില്‍ തന്നെയാണ്.
മാസങ്ങള്‍ക്കുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം നടത്തി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ നവമ്പര്‍ എട്ടിന് പണി തുടങ്ങി 2018 മാര്‍ച്ച് അവസാനത്തേക്ക് പണി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു എന്നാല്‍ നാളിതുവരേയായി നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. പാണ്ടിക്കടവില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയ റോഡ് കുത്തിയിളക്കി മാറ്റുകയും, താല്‍ക്കാലിക ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആകെ കുണ്ടുംകുഴിയും നിറഞ്ഞ് പൊടിപടലങ്ങളാല്‍ മുഖരിതമായിരിക്കുന്ന ഈ റോഡിലൂടെ ഗതാഗതം അത്യധികം ദുഷ്‌കരമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പാണ്ടിക്കടവ്,രണ്ടേനാല്‍ നിവാസികള്‍.
എന്നാല്‍ അനുവദിച്ച ഫണ്ട് കൈവശമുണ്ടായിട്ടും പ്രവൃത്തി നടത്താനുള്ള ഭൗതീക സാഹചര്യമാണ് തടസ്സമാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബിറ്റുമെന്‍ മെക്കാഡം ആന്റ് ബിറ്റുമെന്‍ കോണ്‍ക്രീറ്റ് രീതി അവലംബിച്ച് ലെവലൈസ്ഡ് ടാറിംഗാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക മിക്‌സിംഗ് പ്ലാന്റ് തന്നെ സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ പ്രസ്തു മിക്‌സിംഗ് പ്ലാന്റ് ആദ്യം സ്ഥാപിച്ചത് അഞ്ചുകുന്നായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്ത് വന്നതോടെ പ്ലാന്റ് അവിടെ നിന്നും മാറ്റേണ്ടതായി വന്നു. പിന്നീട് പ്ലാന്റ് കൂളിവയല്‍ ഭാഗത്തേക്ക് മാറ്റാനുള്ള സ്ഥലമെടുപ്പടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇവിടെയും പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റ് നടത്താന്‍ പറ്റാത്ത സാഹചര്യം വരികയായിരുന്നു. ഇതുമൂലമാണ് പാണ്ടിക്കടവ് റോഡിന്റേയും, ചൂട്ടക്കടവ് റോഡിന്റേയും നിര്‍മ്മാണപ്രവൃത്തികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതെന്നാണ് അധികൃതരുടെ പക്ഷം. നിരവില്‍പുഴ റോഡ് നിര്‍മ്മാണത്തിനും ഇതേ പ്രതിസന്ധിയാണ് നിലവിലുള്ളത്.
എംഎല്‍എ ഓആര്‍ കേളുവിന്റേയും ജനപ്രതിനിധികളുടേയും ഇടപെടലിനെ തുടര്‍ന്ന് പള്ളിക്കലില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ താല്‍ക്കാലിക അനുമിത പ്രദേശവാസികള്‍ നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍ പള്ളിക്കല്‍ പ്ലാന്റില്‍ നിന്നുമുള്ള റോഡ് നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ പാണ്ടിക്കടവ്‌രണ്ടേനാല് റോഡ് നിര്‍മ്മാണത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള നിബന്ധനയും വെച്ചിട്ടുണ്ട്. എന്തുതന്നെയായാലും പ്ലാന്റ് സ്ഥാപിക്കാതെ മിശ്രിതം ലഭിക്കില്ലായെന്നും നിര്‍മ്മാണ പ്രവൃത്തി നീണ്ടുപോകുമെന്നുമുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ജനവാസ മേഖലയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ അതത് പ്രദേശവാസികള്‍ അനുവദിക്കുകയുമില്ല. ഇതോടെ റോഡ് നിര്‍മ്മാണം എത്രകാലത്തേക്ക് നീണ്ടുപോകുമെന്ന് കാത്തിരുന്ന് കാണേണ്ടുന്ന അവസ്ഥയാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍