യുവാവിന് നേരെ കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതായി പരാതി; കുറ്റാരോപിതനായ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പ്രാഥമിക കര്‍മ്മം നിര്‍വ്വഹിക്കാനായി വനത്തില്‍കയറിയ ആദിവാസി യുവാവിനെയാണ് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ചതായി പരാതിയുള്ളത്. കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ മാവിലാംതോട് പഴശ്ശി സ്മാരകത്തോട് ചേര്‍ന്ന് വണ്ടിക്കടവ് ആദിവാസി കോളനിയിലെ വിനോദ് (25) ന് നേരെയാണ് വനംവകുപ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതായി പരാതിയുള്ളത്. ദേഹത്ത് വെടിയേറ്റില്ലെങ്കിലും ഭയന്നോടിയപ്പോള്‍ ശരീരത്ത് പരുക്കേറ്റതായി വിനോദ് പറയുന്നു. എന്നാല്‍ വനംവകുപ് ഉദ്യോഗസ്ഥനും യുവാവും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ ഭയപ്പെടുത്താനായി ഉദ്യോഗസ്ഥന്‍ വെടിവെച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. എന്തായാലും പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി കര്‍ണാടക വനംവകുപ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കന്നാരംപുഴയോരത്ത് പ്രാഥമിക കര്‍മ്മം നിര്‍വ്വഹിക്കുന്നതിനിടെയാണ് വനംവകുപ്പ് വാച്ചറായ മഞ്ജു വിനോദിന് നേരെ വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയാണ് തനിക്ക് നേരെ വാച്ചര്‍ വെടിവെച്ചതെന്നാണ് വിനോദ് പരാതിപ്പെടുന്നത്. തനിക്ക് നേരെ തോക്ക് ചൂടിയതോടെ താന്‍ അലറിക്കരഞ്ഞുകൊണ്ട് ഓടിയതായും അതുകൊണ്ടാണ് വെടിയേല്‍ക്കാതിരുന്നതെന്നുമാണ് വിനോദ് പറയുന്നത്. ഭയന്നോടിയപ്പോള്‍ വിനോദിന്റെ കൈക്കും കാലിനും ചെറിയ പരുക്കുകളും പറ്റിയിട്ടുണ്ട്. ആരോപണ വിധേയനായ വാച്ചറെ ബേഗൂര്‍ സെക്ഷനില്‍ നിന്നും സ്ഥലംമാറ്റിയതായി കര്‍ണ്ണാടക വനംകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോളനിയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍കയറിയ ആദിവാസി യുവാവിനെ വെടിവെച്ച ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
എന്നാല്‍ ഇന്നലെ കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ കന്നാരംപുഴയോടെ ചേര്‍ന്ന് വനത്തിന് തീപിടിച്ചതായും ഇന്ന് രാവിലെ അവിടെയയെത്തിയ വിനോദിനോട് ഇക്കാര്യത്തെ കുറിച്ച് വാച്ചര്‍ മഞ്ജു ചോദിച്ചതായും അതിനെ തുര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടായതായും പറയുന്നുണ്ട്. വിനോദ് വാച്ചറോടെ മോശമായി സംസാരിച്ചതായാണ് പറയുന്നത്. ഇതിനെ തുടര്‍ന്ന് വൈകുന്നേരം വിനോദ് വീണ്ടും അതേ സ്ഥലത്തെത്തിയപ്പോഴാണ് മഞ്ജുവുമായി വാക്കേറ്റമായതും മഞ്ജു വെടിയുതിര്‍ത്തതെന്നും സൂചനയുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍