ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലെ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്
കല്‍പ്പറ്റ: മാസങ്ങളായി ശമ്പളം ലഭിക്കാതെ വലയുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലെ കരാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയായി സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറുടെ പുതിയ ഉത്തരവ്. പദ്ധതിക്കായി നിയമിച്ച കരാര്‍ ജീവനക്കാരുടെയും വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെയും സേവനം ഘട്ടങ്ങളായി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
100 ദിന കര്‍മ്മപദ്ധതി നടപ്പിലാക്കുന്ന 228 വില്ലേജുകളിലൊഴികെ, മറ്റിടങ്ങളിലെ ക്യാമ്പ് ഓഫീസുകളുടെ പ്രവര്‍ത്തനവും കരാര്‍ ജീവനക്കാരുടെ സേവനവും 2026 ഓഗസ്റ്റ് 01 മുതല്‍ അവസാനിപ്പിക്കും. 100 ദിന കര്‍മ്മപദ്ധതി കഴിയുന്നതോടെ ബാക്കിയുള്ളവരുടെ സേവനവും അവസാനിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ 2026 ഒക്ടോബര്‍ 09ന് ശേഷം ഒരു കാരണവശാലും കരാര്‍ സേവനങ്ങള്‍ തുടരരുത്.പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള RTK, ETS, TAB, SIM കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവ സര്‍വേ സൂപ്രണ്ടുമാര്‍ക്ക് മുന്നില്‍ തിരികെ ഏല്‍പ്പിക്കണം.സേവനം അവസാനിക്കുന്നതോടെ 'എന്റെ ഭൂമി' പോര്‍ട്ടലിലെ User ID, NTRIP അക്കൗണ്ട് ഉള്‍പ്പെടെയുള്ള സിസ്റ്റം ആക്‌സസുകള്‍ റദ്ദാക്കും.ശമ്പള കുടിശ്ശിക കാരണം പ്രതിസന്ധിയിലായ ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിടുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വേയര്‍മാരെ മാത്രം ഉപയോഗിച്ച് സര്‍വേ സൂപ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇനി ഡിജിറ്റല്‍ സര്‍വേ തുടരുമെന്നാണ് ഡയറക്ടറേറ്റ് അറിയിക്കുന്നത്.
മുന്‍കൂര്‍ യാതൊരു അറിയിപ്പുമില്ലാതെയും, ശമ്പള കുടിശ്ശിക നിലനില്‍ക്കെയും മനുഷ്യത്വരഹിതമായി പിരിച്ചുവിട്ട നടപടിക്കെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
