കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് തടവും പിഴയും
മീനങ്ങാടി: പഴുപ്പത്തൂര്‍ അരിവയല്‍ തെരക്കാട്ടു വയലില്‍ വീട്ടില്‍ ഉണ്ണി എന്ന രാജേഷ് (43)യെയാണ് കല്‍പ്പറ്റ അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി (1) ജഡ്ജ് പി.സൈദലവി ശിക്ഷിച്ചത്. ഐ.പി.സി ആക്ടിലെ 307 പ്രകാരം വധശ്രമത്തിന് 10 വര്‍ഷവും, 326 പ്രകാരം മാരകായുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചതിന് 7 വര്‍ഷവും കൂടാതെ 50000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരിവയലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളെ പൈസ കടം ചോദിച്ചത് കൊടുക്കാത്തതിലും പ്രതിയുടെ മറ്റൊരു കേസില്‍ ജാമ്യം നില്‍ക്കുന്നത് വിസമ്മതിച്ചതിലുമുള്ള വിരോധത്തില്‍ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന രാജേഷ് കത്തി കൊണ്ട് കഴുത്തിലും ചെവിയുടെ പിറകു ഭാഗത്തും വെട്ടി ഗുരുതര പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് റെജിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കേസിലെ വിചാരണയ്ക്കിടെ 2025 ല്‍ റെജി ആത്മഹത്യ ചെയ്തിരുന്നു.
അന്നത്തെ മീനങ്ങാടി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.രാംകുമാറാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
