വേനലവധി ആഘോഷമാക്കി 'കുട്ടിക്കച്ചവടക്കാര്‍'
പടിഞ്ഞാറത്തറ: വേനലവധിക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതോടെ നാട്ടിന്‍പുറങ്ങളില്‍ പുതിയൊരു കാഴ്ച സജീവമാകുന്നു. മുതിര്‍ന്നവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തി കുട്ടിസംരംഭകര്‍ തങ്ങളുടെ കൊച്ചു കടകളുമായി തെരുവോരങ്ങള്‍ കീഴടക്കുകയാണ്. കുരുന്നുകളുടെ ഇഷ്ടവിഭവങ്ങളായ വര്‍ണ്ണ മിഠായികളും നാവിലൂറുന്ന ഉപ്പിലിട്ട വിഭവങ്ങളുമാണ് ഈ കടകളിലെ പ്രധാന ആകര്‍ഷണം. ഇത്തരത്തിലൊരു കുട്ടിക്കട ആരംഭിച്ചിരിക്കുകയാണ് പടിഞ്ഞാറത്തറ പേരാല്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ റിഷാന്‍.പഴയകാലത്തെ കച്ചവട രീതികളില്‍ നിന്ന് മാറി ആധുനിക സാങ്കേതിക വിദ്യയും ഈ കുട്ടിപ്പട്ടാളം പ്രയോജനപ്പെടുത്തുന്നുണ്ട്. രക്ഷിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കി ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യം വരെ ഒരുക്കിയാണ് പലയിടങ്ങളിലും കച്ചവടം പൊടിപൊടിക്കുന്നത്.
കനത്ത വേനല്‍ചൂടില്‍ പുറത്തിറങ്ങാതിരിക്കാനും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കാനുമായി രക്ഷിതാക്കള്‍ തന്നെ മക്കള്‍ക്ക് ഇത്തരം കൊച്ചു വിപണികള്‍ ഒരുക്കി നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.
വെറുമൊരു വിനോദത്തിനപ്പുറം, വരാനിരിക്കുന്ന അധ്യയന വര്‍ഷത്തെക്കൂടി മുന്നില്‍ കണ്ടാണ് പല കുട്ടികളും കച്ചവടത്തിനിറങ്ങുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ആവശ്യമായ കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങള്‍ സ്വന്തം അധ്വാനത്തിലൂടെ വാങ്ങുക എന്ന വലിയ ലക്ഷ്യം ഈ കൊച്ചു സംരംഭങ്ങള്‍ക്ക് പിന്നിലുണ്ട്.
അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ ഒരു നല്ല തുക ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പടിഞ്ഞാറത്തറയിലെ ഈ മിടുക്കന്മാര്‍. ഒപ്പം അവധിക്കാലം ക്രിയാത്മകമായി ചെലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇവരുടെ മുഖത്തുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
