ആസ്പിരേഷണല്‍ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

കല്‍പ്പറ്റ: നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്ക് കീഴില്‍ വിവിധ മേഖലകളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കാവുന്ന പദ്ധതികളും ചര്‍ച്ച ചെയ്തു.ആരോഗ്യ മേഖലയില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍, ആശുപത്രികളുടെ കെട്ടിട നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികളും കാര്‍ഷിക മേഖലയില്‍ സൂക്ഷ്മ ജലസേചന പദ്ധതികളുടെ വ്യാപനത്തിനുള്ള പദ്ധതികളും അതത് വകുപ്പുകള്‍ അവതരിപ്പിച്ചു. പിന്നോക്ക മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന മികവ് വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
മൃഗസംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ദാരിദ്ര്യ ലഘൂകരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ എസ് ശ്രീജിത്ത്, ജില്ലാ പ്ലാനിങ് വകുപ്പിലെ റിസര്‍ച്ച് അസിസ്റ്റന്റ് ഷംസുദ്ദീന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
നീതി ആയോഗ് വൈസ് ചെയര്‍മാനും സംഘവും 29ന് ജില്ലയില്‍
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ കെ ബെറിയും സംഘവും ഓഗസ്റ്റ് 29ന് ജില്ല സന്ദര്‍ശിക്കും. 28ന് രാത്രി 9.25ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 29ന് രാവിലെ എട്ട് മണിക്ക് മുത്തങ്ങ വനമേഖല സന്ദര്‍ശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് 11ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച ശേഷം ഉച്ച 12 മണിക്ക് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് ജില്ലാ ഭരണഭരണകൂടവുമായി ചര്‍ച്ച നടത്തുകയും ചെയ്യും. നീതി ആയോഗ് ഡയറക്ടര്‍ ഷോയബ്! അഹ്മദ് കലാലും സംഘത്തിലുണ്ടാവും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍