താലൂക്കുകളില്‍ മുഴുവന്‍ സമയ കണ്‍ട്രേള്‍ റൂമുകള്‍
കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെയുളള കെടുതികള്‍ നേരിടുന്നതിനായി താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കണ്‍ട്രോള്‍ റൂമിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ഒഴിപ്പിക്കല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിന് ആവശ്യമായ സഹായങ്ങളും നല്‍കേണ്ടതാണ്. പുഴകളില്‍ നീക്കം ചെയ്ത എക്കലും , അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായുള്ള ഇ- ഓക്ഷന്‍, സ്‌പോട്ട് ഓക്ഷന്‍ നടപടികളും അടിയന്തരമായി പൂര്‍ത്തികരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള കാലവര്‍ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മറ്റ് വകുപ്പുകളോടും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലും, വനത്തിനുള്ളിലും താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ വിവരങ്ങള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ തലത്തില്‍ തയ്യാറാക്കിയിട്ടുള്ള കുടംുബങ്ങളുടെ ലിസ്റ്റിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ദുരന്ത സാഹചര്യത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള ഇടപെടലും വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ കോളനികളില്‍ അപകടഭീഷണി സ്ഥിതി ചെയ്യുന്ന മരങ്ങള്‍,ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ദുരന്ത സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരുക്കുന്ന ദുരിതാ ശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നത് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനവുമായി ബന്ധപ്പെട്ട് ആശുപത്രികളുടെയും, ആരോഗ്യ കേന്ദ്രങ്ങളുടെയും ഫിറ്റ്‌നെസും ഉറപ്പാക്കേണ്ടാതണ്. കമ്പമല ഉള്‍പ്പെടെയുളള പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ തലത്തില്‍ തയ്യാറാക്കിയിട്ടുള്ള കുടുംബങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കണം. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്ത് ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍