മലബാര്‍ വന്യജീവി സങ്കേതം;കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: യുഡിഎഫ്
കല്‍പ്പറ്റ:മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്രകേരള സര്‍ക്കാരുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആരോപിച്ചു. കൊയിലാണ്ടി, താമരശേരി, വൈത്തിരി എന്നീ താലൂക്കുകളിലെ 10 പഞ്ചായത്തുകളിലെ 13 വില്ലേജുകളാണ് മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈത്തിരി താലൂക്കില്‍ വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക വില്ലേജ്, പൊഴുതന പഞ്ചായത്തിലെ അച്ചൂരാനം, പൊഴുതന, തരിയോട് പഞ്ചായത്തിലെ തരിയോട് വില്ലേജ് എന്നിവയാണ് ഇക്കോ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കരട് വിജ്ഞാപനത്തില്‍ മേല്‍ പ്രദേശങ്ങളിലെ ജനസംഖ്യ കണക്കാക്കിയിരിക്കുന്നത് 5500 ആണ്. പക്ഷം, മൊത്തം 13 വില്ലേജുകളിലും കൂടി നാല് ലക്ഷത്തില്‍പരം ജനസംഖ്യയും കൃഷിയിടങ്ങളുമുണ്ട്. കൃഷിയിടവും ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും ഇതിലൊന്നും പെടില്ലെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മൊത്തം 72.5 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പ്രസ്തുത നിയമം നടപ്പാക്കിയാല്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ജനങ്ങള്‍ക്ക് നഷ്ടപ്പെടും. 75 വര്‍ഷത്തിലേറെയായി പ്രസ്തുത മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ കുടിയൊഴിഞ്ഞുപോകേണ്ടി വരും. നിരവധി ചെറുകിട ടൗണുകളും ആരാധാനാലയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ ആക്കുവാന്‍ നീക്കം നടന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും, പ്രസ്തുത നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷനെ വെച്ച് കേരളം മുഴുവന്‍ തെളിവെടുപ്പ് നടത്തി ജനാഭിപ്രായം കണക്കിലെടുത്താണ് കേരളത്തിലെ ജനവാസമില്ലാത്ത പ്രദേശങ്ങളെ മാത്രം കണ്ടെത്തി 23 വില്ലേജുകളെ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ രാഷ്ട്രീയലക്ഷ്യം വെച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. മേല്‍വില്ലേജുകളിലെ ഭൂരിഭാഗം മേഖലകളിലും യു ഡി എഫ് പ്രദേശങ്ങളാണെന്ന് കണ്ട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് പോലും സമയത്തിന് നല്‍കാതെ പാവപ്പെട്ട കുടിയേറ്റ കര്‍ഷകരെ ദ്രോഹിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ യു ഡി എഫ് നേതൃത്വം മലയോരസംരക്ഷണസമിതിയെന്ന പേരില്‍ ഒരുസമിതിക്ക് രൂപം നല്‍കി മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കി വരികയാണ്. ഒരു കര്‍ഷകനെയും, അവരുടെ കൈവശ കൃഷിഭൂമിയും വിട്ടുകൊടുക്കുന്നതിന് ഒരുകാരണവശാലും അനുവദിക്കില്ലെന്നതാണ് യു ഡി എഫ് സംയുക്തസമരസമിതിയുടെ തീരുമാനം. ആറളം വന്യജീവി സങ്കേതത്തിന്റെ പേര് പറഞ്ഞ് തിരുനെല്ലി വില്ലേജും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുയാണ്. ഇതും അംഗീകരിക്കാനാവില്ലെന്നും ഇരുവരും വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍