ലോക് ഡൗണിന്റെ മറവില്‍ പോലീസുദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതായി പരാതി
മാനന്തവാടി: ലോക് ഡൗണിന്റെ മറവില്‍ മാനന്തവാടി സി ഐ മോശമായി പെരുമാറുന്നതായി വ്യാപക പരാതി. ഡി.ജി.പി.യുടെ സര്‍ക്കുലറിന് പുല്ല് വില കല്‍പ്പിച്ചാണ് സി.ഐ മുകുന്ദന്റെ നേതൃത്വത്തില്‍ നിയമം നടപ്പാക്കുന്നതെന്നാണ് ആക്ഷേപം.. വെള്ളിയാഴ്ച ചെറ്റപ്പാലം ജമാഅത്ത് പള്ളിയില്‍ ജുമ നമസ്‌ക്കാരത്തിനെത്തിയ വിശ്വാസികളെയും പള്ളി ഭാരവാഹികളെയും ഭീഷിണിപ്പെടുത്തുകയും പള്ളി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി പരാതിയുണ്ട്. കൂടാതെ ടൗണില്‍ വെച്ച് വ്യത്യസ്ത സംഭവങ്ങളിലായി ഒരു വൃക്കരോഗിയുടെ വയോധികനായ പിതാവിനോടും, ജനപ്രതിനിധിയോടും, വ്യാപാരികളോടും അസഭ്യം പറയുകയും, ധിക്കാരപരമായി പെരുമാറുകയും ചെയ്തതായാണ് വ്യാപക പരാതിയുള്ളത്. എന്നാല്‍ രോഗ വ്യാപനം തടയാന്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.ചെറ്റപ്പാലത്ത് രോഗവ്യാപനം കൂടുന്നതായി ആരോപിച്ചാണ് ഡിവിഷന്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ സി.ഐയും സംഘവും പള്ളി പരിസരത്തെത്തിയത്. തുടര്‍ന്ന് കോവിഡ് രോഗ വ്യാപനം തടയുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ പള്ളി അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നതെന്ന് പറഞ്ഞിട്ടും സിഐ പിന്‍മാറിയില്ലെന്ന് മഹല്ല് കമ്മിറ്റി പരാതിപ്പെടുന്നു. തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധിച്ചതോടെ പോലീസ് മടങ്ങുകയായിരുന്നു. വിശ്വാസികളെ അധിക്ഷേപിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് പള്ളി ഭാരവാഹികള്‍ മാനന്തവാടി ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കൂടാതെ 34 വയസ്സുള്ള വൃക്ക രോഗിയായ മകന്റെ വൃക്ക മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കേണ്ടതിനായി മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ യാത്ര ചെയ്യുമ്പോള്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ ഫോറസ്റ്റ് ഓഫീസിന് സമീപം വെച്ച് സി.ഐ
യാതൊരുവിധ മര്യാദയും കാണിക്കാതെ തികച്ചും ധിക്കാരപരമായ രീതിയില്‍ 70 വയസ്സ് കഴിഞ്ഞ നിത്യരോഗിയായ തന്നോട് വളരെ മോശമായ രീതിയില്‍ പെരുമാറിയതായി കാണിച്ച് ആറാട്ടുതറ സ്വദേശി കെ.പി വിജയനും പരാതി നല്‍കിയിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന് ചേരാത്ത രീതിയിലുള്ള അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ് എസ് എച്ച് ഒ ചെയ്തതെന്നും മറ്റു പോലീസ് ഉദ്യോഗസ്ഥരും പൊതുജനവും നോക്കി നില്‍ക്കേ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന തന്നെ അപമാനിച്ചതായും സി ഐക്കെതിരെ ഉചിതമായ നടപടികള്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുതിയും വിജയന്‍ പരാതിപ്പെടുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍