ദൈവപ്പുരകള്‍ പുനര്‍നിര്‍മ്മിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളും:ജില്ലാ കളക്ടര്‍

കാലത്തിനൊപ്പം മണ്‍മറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്രനാടിന്റെ ദൈവപുരകള്‍ വീണ്ടെടുക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മുന്‍കൈയ്യെടുത്ത് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു. ആദ്യ ഘട്ടത്തില്‍ പാക്കം തിരുമുഖത്തെ ദൈവപുരയാണ് പുനര്‍നിര്‍മ്മിക്കുക. പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വിധം ചരിത്രമുള്ള കുറുമ സമുദായത്തിന്റെ ഈ ദൈവപുര വിസ്മൃതിയിലാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത ക്ഷേത്രത്തെ നവീകരിക്കാന്‍ ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും നിര്‍മ്മാണം ആദ്യഘട്ടത്തില്‍ നിന്നു പോവുകയായിരുന്നു. ഇതോടൊപ്പം വയനാട്ടിലെ ചരിത്ര പ്രാധാന്യമുള്ള ഇരുപതോളം ഗോത്ര ദൈവപുരകളും സംരക്ഷിക്കാനായിരുന്നു അന്ന് തീരുമാനം. ഇതെല്ലാം മുടങ്ങിയതോടെ ദൈവപുരകള്‍ അവഗണനയുടെ സാക്ഷ്യമായി. ഇതേക്കുറിച്ച് പഠിച്ച ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഗോത്ര സമുദായങ്ങളിലെ പുരാതനമായ ദൈവപുരകളെ വീണ്ടെടുക്കാനും ഗോത്രചാരങ്ങളെ സംരക്ഷിക്കാമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്.
പാക്കം തിരുമുഖം കോളനിയിലെത്തിയ ജില്ലാ കളക്ടര്‍ ഇവിടെ വലിയപുരയ്ക്ക് സമീപമുള്ള ദൈവപുര സന്ദര്‍ശിച്ച് കോളനി മൂപ്പന്‍ കേഞ്ചനില്‍ നിന്നും സമുദായാഗംങ്ങളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ടൂറിസം വകുപ്പ് അടിത്തറ പുനര്‍നിര്‍മ്മിച്ചെങ്കിലും മുത്തശ്ശിയമ്മ സങ്കല്‍പ്പത്തിലുള്ള ക്ഷേത്രം നിര്‍മ്മാണം പിന്നീട് നിലച്ചുപോവുകയായിരുന്നുവെന്ന് കോളനിവാസികള്‍ പറഞ്ഞു. ആവശ്യമായ തുക കണ്ടെത്താനും കുംഭമാസത്തിലെ ഇവിടുത്തെ ഉച്ചാര്‍ ഉത്സവത്തിന് മുമ്പ് ദൈവപുര നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ ഇവര്‍ക്ക് ഉറപ്പുനല്‍കി. കുറുമ സമുദായത്തിന്റെ പാരമ്പര്യ പ്രകാരമുള്ള തനതുശൈലിയില്‍ തന്നെയാണ് ദൈവപുരയും പുനര്‍നിര്‍മ്മിക്കുക. പട്ടികവര്‍ഗ്ഗ സൊസൈറ്റിയെ നിര്‍മ്മാണ ചുമതലയും ഏല്‍പ്പിക്കും. നെടിയഞ്ചേരി, കൊങ്ങിയമ്പം ഗോത്ര ദൈവപുരകളും ഇതിന് തുടര്‍ച്ചയായി പുനര്‍നിര്‍മ്മിക്കും.
വിനോദ സഞ്ചാരവകുപ്പ് , പട്ടികവര്‍ഗ്ഗ വികസനവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ക്ഷേത്ര നവീകരണ പദ്ധതികള്‍ തയ്യാറാക്കുക. ചരിത്രപരമായ പ്രാധാന്യവും ഗോത്ര ജീവീതത്തിന്റെ അനുഷ്ഠാനങ്ങളും ആചാരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ദൈവപുരകള്‍ പുനര്‍ നിര്‍മ്മിക്കുന്നതെന്ന് ജില്ലാകളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വയനാടിന്റെ ഗോത്ര സംസ്‌കൃതിയില്‍ പ്രൗഡമാണ് ഗോത്ര ജനതയുടെ ആധിപത്യം. കാടിന്റെ തണലില്‍ ഇവര്‍ വളര്‍ത്തിയ അനുഷ്ഠാനങ്ങള്‍ക്ക് ആഢംബരത്തിന്റെ വലിയ കോട്ടകളും കൊത്തളങ്ങളുമില്ലായിരന്നു. പ്രകൃതി നിര്‍മ്മിത കാവുകളും അതോട് ചേര്‍ന്ന ദൈവപുരകളുമായിരുന്നു ഇവരുടെ സമ്പത്ത്. ആചാരനിഷ്ഠകളെ പാലിച്ച് ഗോത്രകുല പാരമ്പര്യത്തെ തലമുറകളായി കൈമാറി വരുന്നതായിരുന്നു ഇവരുടെ പുരാവൃത്തം.ഇവയെല്ലാം കാത്തു സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം.
ഓരോന്നിനും അഞ്ചു ലക്ഷം രൂപ വകയിരുത്തിയുള്ള നവീകരണമാണ് നടക്കുക. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായും ഈ പൈതൃകങ്ങളെ വരുകാലത്തില്‍ പ്രയോജനപ്പെടുത്താനും കഴിയും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നീരുറവ പാക്കം കേണിയും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍