മുപ്ലിവണ്ട് ശല്യത്തില്‍ വീട് വിട്ടൊഴിയേണ്ട ഗതികേടില്‍ നാട്ടുകാര്‍
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുപ്ലി വണ്ടുകളുടെ (കോട്ടെരുമ) ശല്യത്താല്‍ നാട്ടുകാര്‍ പൊറുതിമുട്ടുന്നു. വനമേഖലയോട് ചേര്‍ന്ന വീടുകളിലാണ് ഇവയുടെ ശല്യം കൂടുതലുള്ളത്. വൈകുന്നേരമായാല്‍ ആയിരക്കണക്കിന് മുപ്ലി വണ്ടുകള്‍ വീട്ടിനുള്ളിലേക്ക് പറന്നെത്തും. ഇതോടെ വീട്ടുകാര്‍ക്ക് ഭക്ഷണം വെച്ച് കഴിക്കാനോ, കിടന്നുറങ്ങാനോ കഴിയാത്ത ദുരവസ്ഥ വരികയാണ്. കുഞ്ഞുകുട്ടികളുടെയും മറ്റും ചെവിക്കുള്ളില്‍ കയറിയും, അതോടൊപ്പം ദേഹത്ത് കടിച്ചും വ്യാപകമായ ശല്യമാണ് ഇവറ്റകളെ കൊണ്ടുണ്ടാകുന്നത്. ആസിഡ് പോലുള്ള ദ്രവം ഇതിന്റെ ശരീരത്തില്‍ നിന്നും വരുന്നത് ചൊറിച്ചിലിനിടയിക്കുന്നുണ്ട്.
ബേഗൂര്‍ സ്വദേശിയായ ബാലന്റെ കടയിലും വീട്ടിലും മുപ്ലിവണ്ടുകളുടെ അനിയന്ത്രിത ശല്യമാണനുഭവപ്പെടുന്നത്. ഇവറ്റകളുടെ ശല്യം മൂലം കട അടച്ചിട്ട് വീട് വിട്ടൊഴിയേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു.
എത്ര അടിച്ചുവാരികളഞ്ഞാലും നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ ജീവികളെത്തുമെന്നും ദിവസങ്ങളായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും വീട്ടുകാര്‍ പറയുന്നു. ഭക്ഷണം വെച്ചു കഴിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയാണ് കഴിക്കുന്നതെന്നും വീട്ടുകാര്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് വ്യാപകമായി ഇല്ലി പൂത്തപ്പോള്‍ ഇത്തരത്തില്‍ വണ്ടുകളുടെ ശല്യം രൂക്ഷമായിരുന്നെങ്കിലും പിന്നീട് ഇത്തരത്തില്‍ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായി നാട്ടുകാര്‍ ഇവറ്റകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഓരോ വീട്ടുകാരുടേയും ദൈനംദിന ജീവിത ചര്യകള്‍ തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്.
മുപ്ലിവണ്ടുകളെ ശാസ്ത്രീയമായി ഇല്ലാതാക്കാനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
You sent
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍