ഡി.എഫ്.ഒ. ഷജ്നയെ സ്ഥലംമാറ്റി; നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉത്തരവെന്ന് വീണ്ടും ആക്ഷേപം
കല്‍പ്പറ്റ: സുഗന്ധഗിരി മരംവെട്ട് കേസുമായി ബന്ധപ്പെട്ട്സൗത്ത് വയനാട് ഡി എഫ് ഒ എ.ഷജ്നയെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ആയി നിയമിച്ച് ഇന്നലെയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. ശ്രീജിത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡി എഫ് ഒ ക്കെതിരെയുള്ള നടപടിക്ക് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും, മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് ഔദ്യോഗിക വിശദീകരണം പോലും ചോദിക്കാതെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില്‍ പങ്കുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിക്ക് കാലതാമസം വരുത്തി, ജാഗ്രത കുറവുണ്ടായി തുടങ്ങി വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിന്റെ മറവിലാണ് ഡി എഫ് ഒ ക്കെതിരെ നടപടിയെടുത്തത്. ഷജ്നക്കെതിരെ ഇലക്ഷന്സമയത്ത് പുറപ്പെടുവിച്ച സസ്പെന്ഷന് ഓര്‍ഡര്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് അന്ന് സസ്പെന്ഷന് ഓര്‍ഡര്‍ ഇറക്കിയത്. ഇത് വിവാദമായതോടെയാണ് മന്ത്രി തന്നെ തെറ്റ് സമ്മതിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ സസ്പെന്ഷന് ഉത്തരവ് മരവിപ്പിക്കുകയും ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഡി എഫ് ഒ യുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രം നടപടി എന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നടപടി ക്രമങ്ങളെല്ലാം അട്ടിമറിച്ച് കൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.
സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാന്‍ നല്കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചതാണ് വിവാദമായത്.
മരം മുറി നടക്കുന്ന സമയത്ത് ബേലൂര്‍ മഖ് ന ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായിരുന്നു ഷജ്ന. മരംമുറി സംഘത്തിനെതിരെ വനംവകുപ്പ് നടപടിയെടുത്തെങ്കിലും വനം വകുപ്പുദ്യോഗസ്ഥരുടെ കാവലിലും അറിവോടെയുമാണ് മരം മുറി നടന്നതെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരികയായിരുന്നു. എന്നാല്‍ മുട്ടില്‍ മരമുറി കേസ് വിധി വരാനിരിക്കെ ഡി എഫ് ഒ യെ മാറ്റിയത് പ്രതികളെ സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്.
ഡി എഫ് ഒ യൊടൊപ്പം സസ്പെന്റ് ചെയുകയും പിന്നീട് ഉത്തരവ് മരവിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഡി എഫ് ഒ യെ മാത്രം സ്ഥലം മാറ്റിയ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്കിടയാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍