ഉഷ്ണ തരംഗ ഭീഷണി: ബാണാസുര സാഗറില്‍ തൊഴിലാളികള്‍ വലയുന്നു
പടിഞ്ഞാറത്തറ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് വയനാട് ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും ബാണാസുര സാഗര്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ നട്ടുച്ചയ്ക്കും തൊഴിലാളികള്‍ ജോലിയെടുക്കേണ്ടി വരുന്നതായി പരാതി. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് പകല്‍ സമയം ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാണ്. എന്നാല്‍ ഇവിടെ ബോട്ടിംഗ് മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളും പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ജീവനക്കാരും പൊരിവെയിലത്ത് കഷ്ടപ്പെടുന്നതായി പരാതിയുണ്ട്. സ്പീഡ് ബോട്ടിലും, പെഡല്‍ ബോട്ടിലും മറ്റും നിരന്തരമായി വിനോദ സഞ്ചാരികള്‍ കയറുന്നതിനാല്‍ ഇതിലെ ജീവനക്കാര്‍ മിക്ക സമയത്തും വെയിലത്തു തന്നെ ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഇവരുടെ ജോലി സമയം.
ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിരുന്നു.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ത്തലത്തിലായിരുന്നു പരിശോധന. എന്നാല്‍ ബാണാസുര സാഗര്‍ പോലുള്ള വിനോദ സഞ്ചാര മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും നട്ടുച്ച വിശ്രമ സമയമായി നല്‍കണമെന്നാവശ്യം ശക്തമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍