അടച്ചുപൂട്ടിയ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകുന്നു; പട്ടിണിക്കഞ്ഞി സമരവുമായി തൊഴിലാളികള്‍
മാനന്തവാടി: ബേലൂര്‍ മഗ്നയെന്ന കാട്ടാന നാട്ടിലിറങ്ങി ഭീതിവിതച്ച പശ്ചാത്തലത്തില്‍ അടച്ചു പൂട്ടിയ വയനാട്ടിലെ ഇക്കോ ടുറിസം കേന്ദ്രങ്ങള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും തുറക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തോല്‍പ്പെട്ടി, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ നാളെ കാട്ടിക്കുളത്ത് പട്ടിണിക്കഞ്ഞി സമരം നടത്തും. സീസണിലെ ഏറ്റവും പ്രാധാന്യമുള്ള സമയത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളെയാണ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ വയനാട് സന്ദര്‍ശിക്കുന്നത്. ഈ സമയത്തെ നിയന്ത്രണം എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കുറുവാ ദ്വീപിലെ ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍, തോല്‍പ്പെട്ടിയിലെ ഗുമ്മട്ടിക്കടക്കാര്, ടാക്സി തൊഴിലാളികള്‍, റിസോര്‍ട്ട് ,ഹോം സ്റ്റേ ഉടമകളും തോഴിലാളികളും ചേര്‍ന്ന് കാട്ടിക്കുളത്ത് പട്ടിണിക്കഞ്ഞി വെച്ച് കുടിച്ച് പ്രതിഷേധിക്കുന്നത്. കാട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപം തിങ്കളാഴ്ച 10 മണിക്ക് സമരം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഈ സമരം സുചനമാത്രമാണെന്നും,നിയന്ത്രണം
പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍