പരേതന്‍ വീട്ടില്‍ തിരിച്ചെത്തി..! മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ചയാള്‍ വീട്ടില്‍ തിരികെയെത്തി

പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെ മകന്‍ സജി (49) ആണ് ബന്ധുക്കളെയും നാട്ടുകാരെയും അമ്പരപ്പെടുത്തി വീട്ടില്‍ തിരിച്ചെത്തിയത്. കുറേ നാള്‍ മുമ്പ് മുതല്‍ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിനിടയില്‍ ഈ മാസം 13ന് എച്ച്.ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സജിയുടെ അമ്മ ഫിലോമിനയും സഹോദരന്‍ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് തെറ്റിദ്ധരിക്കയും, പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം16 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌ക്കരിക്കുകയുമായിരുന്നു. ഒടുവില്‍ 15 ദിവസത്തിന് ശേഷം സജി വീട്ടിലെത്തിയപ്പോഴാണ് ഏവര്‍ക്കും അബദ്ധം മനസ്സിലാകുന്നത്.
എച്ച് ഡി കോട്ട വനാതിര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒക്ടോബര്‍ 13 ന് മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ബൈരകുപ്പ പോലീസും, പുല്‍പ്പള്ളി പോലീസും മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ മറ്റൊരു പരാതി പറയാനായി പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തിയ ജിനേഷ് അജ്ഞാത മൃതദേഹത്തെ കുറിച്ചറിയുകയും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും പോയ സഹോദരനെ കുറിച്ച് പോലീസിനോട് പറയുകയുമായിരുന്നു. ഒടുവില്‍ പോലീസ് പറഞ്ഞതനുസരിച്ച് ജിനേഷും, മാതാവ് ഫിലോമിനയും മോര്‍ച്ചറിയിലെത്തി അഴുകിയ മൃതദേഹത്തിന്റെ പരിസരത്ത് നിന്നും കിട്ടിയ ചെരുപ്പിന്റേയും മറ്റും അടയാളങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് അത് സജിയുടെ മൃതദേഹമാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തിന്റെ ഒരു കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. സജിയുടെ ഒരു കാലും ഒടിഞ്ഞതായിരുന്നു. ഇതോടെ ഏവരും മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റടക്കം ബന്ധുക്കള്‍ക്ക് നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ 16 ന് മൃതദേഹം ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ അടക്കുകയും ചെയ്തു.
പിന്നീടാണ് ഇന്ന് സജി വീട്ടില്‍ തിരിച്ചെത്തുന്നതും ഏവരും അമ്പരക്കുന്നതും. ഇത്ര ദിവസം കണ്ണൂരിലും മറ്റും കൂലിപ്പണിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു സജി. സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനില്‍ സജി ഹാജരാകുകയും, പുല്‍പ്പള്ളി പോലീസ് ബൈരഗുപ്പ പോലീസിന് വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍