അശരണരായ പെങ്ങന്മാര്ക്ക് ആശ്രയമായി ''ആങ്ങളമാര്' കൂട്ടായ്മ..!
കോഴിക്കോട്:ആളും അര്‍ത്ഥവുമില്ലാതെ വിവാഹം മുടങ്ങുന്ന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ രൂപീകൃതമായ സുമനസ്സുകളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. വിവാഹത്തിന്റെ എല്ലാ വിധ ചടങ്ങുകളും സ്വയം ഏറ്റെടുത്ത് നടത്തുന്ന ഈ സംഘത്തിന്റെ പേര് 'ആങ്ങളമാര്.' എന്നാണ്. കോഴിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആങ്ങളമാരുടെ നേതൃത്വത്തില്‍ ആദ്യവിവാഹം ഫെബ്രുവരി 11ന് ഞായറാഴ്ച മണ്ണാര്‍ക്കാട്ട് നടത്തപ്പെടും. ഇവരുടെ സഹായം ആവശ്യമുള്ളവര്‍ 9645324587,989561248, 7558040898 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. അര്‍ഹരായവരെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ ആ കഴുത്തില്‍ താലികയറുന്നതുവരെയുള്ള എല്ലാകാര്യങ്ങളും ഈ ആങ്ങളമാര് നോക്കികൊള്ളും.
'ആണ്‍തുണയില്ലാത്ത, നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട, നിരവധി ആലോചനകള്‍ വന്നിട്ടും വിവാഹ ഭാഗ്യം കൈവരാതെ, വിവാഹച്ചെലവുകളെക്കുറിച്ചോര്ത്ത് ജീവിതം തള്ളിനീക്കുന്ന നിരാശ്രയരയ സഹോദരിമാര്‍ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കില്‍ ആങ്ങളമാരെ അറിയിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സഹോദരിമാരുടെ മംഗല്യ ഭാഗ്യത്തിന് സാമ്പത്തികം ഒരു തടസ്സമാവില്ലെന്ന് ഈ ആങ്ങളമാരുടെ കൂട്ടായ്മ ഉറപ്പ് നല്കുന്നു.
ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടിയുടെ വിവാഹം എന്നത് ചെലവേറിയതും മനുഷ്യാദ്ധ്വാനം ആവശ്യമായതുമാണ്. പലവിധത്തിലുള്ള പങ്കപ്പാടുകള്‍ സഹിച്ചാണ് രക്ഷിതാക്കള്‍ വിവാഹം നടത്തുന്നത്. പലരും കടമെടുത്തും മറ്റും ദുരിതക്കയത്തില്‍ നിന്നുംകൊണ്ടാണ് തങ്ങളുടെ മകളുടെ വിവാഹം നടത്തുക. അതുകൊണ്ട് തന്നെയാണ് അത്തരക്കാരുടെ കണ്ണീരൊപ്പുക എന്ന അതിമഹത്തായ ദൗത്യത്തോടെ ഒരു പറ്റം ചെറുപ്പക്കാര്‍ ആങ്ങളമാരായി വരുന്നത്. നിര്‍ദ്ധനരും ആണ്തുണയില്ലാത്തതുമായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ ആങ്ങളമാരായി ഇവര്‍ സ്വയം സമര്‍പ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാല്‍ പിന്നെ ആങ്ങളമാര് രംഗത്തിറങ്ങുകയായി. വിവാഹക്ഷണക്കത്ത് തയ്യാറാക്കല്‍, പത്തു പവന്റെ ആഭരണം വാങ്ങിക്കൊടുക്കുക, കല്യാണ വസ്ത്രങ്ങള്‍ വധുവിനും കുടുംബത്തിനും വാങ്ങുക, കതിര്മണ്ഡപമൊരുക്കുക, തലേ ദിവസത്തെ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണസദ്യയൊരുക്കുക തുടങ്ങി സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നിര്‍വഹിക്കുക. അതിന്റെ എല്ലാ ചെലവും ആങ്ങളമാര് സ്വന്തം കൈയില്‍ നിന്ന് എടുക്കുന്നു. വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ തലേദിവസം വധുവിന്റെ വീട്ടില്‍ ഗാനമേളയും സംഘടിപ്പിക്കും. ചുരുക്കത്തില്‍ ഒരു കുറവുമില്ലാത്ത കല്യാണം തന്നെ!
അയല്പക്കത്തെ വീട്ടിലെ കല്യാണം ഏറ്റവും നന്നായിട്ടും ഭംഗിയായിട്ടും നടന്ന് കാണുമ്പോള്‍ തന്റെ മകള്‍ക്കും അങ്ങനെ ഒരു വിവാഹം സ്വപ്നത്തില്‍ മാത്രമാണെന്ന് ചിന്തിക്കുന്ന പാവപ്പെട്ട മാതാപിതാക്കളുടെ ആഗ്രഹം ഒരര്‍ത്ഥത്തില്‍ നടത്തിക്കൊടുക്കുകയാണ് ആങ്ങളമാര് ചെയ്യുന്നത്.
ദൈവം തങ്ങള്‍ക്ക് തന്ന സൗഭാഗ്യങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പാന്‍ കൂടി യുള്ളതാണെന്ന ഉള്‍വിളിയാണ് ഈ ദൗത്യമേറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ആങ്ങളമാര് പറയുന്നു.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ആങ്ങളമാര്‍ക്ക് ഒരു വ്യവസ്ഥയുണ്ട്. വരനെ കണ്ടെത്തേണ്ടത് പെണ്‍വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. യോജിച്ച വരനെ കണ്ടെത്തിയിട്ടും പണമില്ലാത്തതിനാലും സഹായത്തിന് ആളില്ലാത്തതിനാലും വിവാഹം നടത്താന്‍ കഴിയാത്തവര്‍ക്കാണ് ആങ്ങളമാരുടെ തുണ ലഭിക്കുക.
ഇവരുടെ സഹായം ആവശ്യമായ നിരവധി നിസ്സഹായ മുഖങ്ങള്‍ നമുക്കു ചുറ്റും തെളിയുന്നില്ലേ? അങ്ങിനെയെങ്കില്‍ 9645324587,989561248, 7558040898 എന്നീ നമ്പറുകളിലൂടെയോ, aangalamaar@gmail.comഎന്ന ഈമെയില്‍ അഡ്രസിലൂടെയോ www.facebook.com/aanglamaar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയോ ഇവരുമായി ബന്ധപ്പെട്ടാല്‍ ആങ്ങളമാര് എന്ന കൂട്ടായ്മ കേരളത്തിലെവിടെയുമുള്ള അശരണരായ പെങ്ങന്മാര്ക്ക് ആശ്രയമായെത്തും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്പില് നില്ക്കുന്ന ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാരായ അനില്‍, ഷാജി, ബിജു ജോര്‍ജ്ജ്, സെബാസ്റ്റിയന്, ഗോകുല്‍ദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാര്വിന്, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീര്‍, അരുണ്‍ എന്നീ പതിനാലു സുമനസ്സുകളാണ് ആങ്ങളമാരായി കൈകോര്‍ത്തിരിക്കുന്നത്. സ്വന്തം വരുമാനത്തില്‍ നി്ന്ന് മാത്രമാണ് ഈ മഹായത്നത്തിനാവശ്യമായ തുക ഇവര്‍ കണ്ടെത്തുന്നത്. മനുഷ്യസ്നേഹിയായ ബോബി ചെമ്മണൂര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവനക്കാരായ ഈ ആങ്ങളമാര് തീര്‍ത്തും വ്യത്യസ്തമായ ഈ നന്മക്ക് മുന്നിട്ടിറങ്ങിയത്.
മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍ പറമ്പില്‍ പരേതനായ അളകേശന്റെയും ശാരദയുടെ മകള്‍ പ്രിയയുടെയും മണ്ണാര്‍ക്കാട് കപ്രാട്ടില്‍ ഹൗസ് പരേതനായ നാരായണന്റെയും ശാരദയുടെയും മകന് കൃഷ്ണകുമാറിന്റെയും വിവാഹം ആങ്ങളമാരാണ് നടത്തുന്നത്. കക്കുപ്പടി മഹാദേവ ക്ഷേത്രത്തിലെ വേദിയില്‍ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 9.30നും 10 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയയെയും കൃഷ്ണകുമാറിനെയും ആശീര്‍വദിക്കാനും അതിനു നേതൃത്വം നല്കുന്ന ആങ്ങളമാരെ നേരില്‍ കാണാനും ഏവര്‍ക്കും സ്വാഗതവും ഇവര്‍ ആശംസിക്കുന്നുണ്ട്..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍