രാമച്ചി ; പുസ്തക ചര്‍ച്ച
ഗ്രാമീണ കുടിയേറ്റ ജീവിതത്തിന്റെ കരുത്തും വന്യതയും ഉള്‍ച്ചേര്‍ന്നതാണ് വിനോയ് തോമസിന്റെ കഥകളെന്ന് മാനന്തവാടി ഗവ. അധ്യാപക പരിശീലന കേന്ദ്രത്തില്‍ വെച്ചു നടന്ന പുസ്തക ചര്‍ച്ച വിലയിരുത്തി. സ്വന്തം ജീവിത പരിസരങ്ങളിലെ അനുഭവങ്ങളുടെ അടിത്തറയില്‍ നിന്ന് വിശാലമായ ലോകത്തിലേക്കുള്ള കാഴ്ചകളാണ് രാമച്ചി എന്ന സമാഹാരത്തിലെ ഓരോ കഥകളും. രാഷ്ട്രീയം, അധികാരം, പുരുഷമേല്‍ക്കോയ്മ, പരിസ്ഥിതി എന്നിവയെല്ലാം പച്ചയായ നാട്ടു ജീവിതത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.ഹൈടെക് കാലത്ത് ഇന്നിന്റെ പ്രശ്നങ്ങളെ, സ്വന്തം വേരുകളിലേക്ക് തിരിഞ്ഞ് നാട്ടു മൊഴിവഴക്കങ്ങളിലൂടെ അവതരിപ്പിക്കാനാണ് കഥാകൃത്ത് ശ്രമിച്ചിട്ടുള്ളതെന്ന് പുസ്തകാവതരണം നടത്തിയചെറുകഥാകൃത്ത് ഡോ.കെ.എസ് പ്രേമന് അഭിപ്രായപ്പെട്ടു.പുസ്തക രചയിതാവ് വിനോയ് തോമസ് ഓരോ കഥയുടെയും പിറവി സംബന്ധിച്ച കാര്യങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. അധ്യാപക ജീവിതത്തിലെയും, നാട്ടു ജീവിതത്തിലെയും നേര്‍ക്കാഴ്ചകളും അനുഭവങ്ങളും കഥകള്‍ക്ക് വിഷയമായിട്ടുണ്ടെന്ന് വിനോയ് പറഞ്ഞു. മനുഷ്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കഥകളില്‍ ആവിഷ്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചര്‍ച്ച സംഘടിപ്പിച്ചത്.ബി.എഡ് സെന്റര്‍ കോഴ്സ് ഡയറക്ടര്‍ എ.സജിത് അധ്യക്ഷത വഹിച്ചു.ഷാജി പുല്‍പ്പളളി, അനില്‍ കുറ്റിച്ചിറ, എം.ഗംഗാധരന്, റോയ്സണ്‍ പിലാക്കാവ്, ദിപു ആന്റണി, എന്‍.അനില്‍ കുമാര്‍, ഷുക്കൂര്‍ പടയങ്ങോട്, ശ്രീലക്ഷ്മി.ബി, ജിത്തു.വി, ജില്‍ന ചന്ദ്രന്, രഞ്ജിത്ത്.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍