നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് 16ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയര്‍ന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.
പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയ സാധ്യത പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരും. 80 സീറ്റിനു മുകളില്‍ നേടി ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉയര്‍ന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പങ്കുവെക്കുന്ന പ്രതീക്ഷ.
അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സര്‍വീസ് വോട്ടുകള്‍, പോസ്റ്റല്‍ വോട്ടുകള്‍, എന്നിവയുടെ കണക്കു കൂടി ചേര്‍ക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തില്‍ ചെറിയ വര്‍ധന വന്നേക്കാം. അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ 89.87 ശതമാനമാണ് പോളിങ്,അസമില്‍ 85.65% വോട്ടര്‍മാരാണ് വിധിയെഴുതിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
