വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കല്‍പറ്റ നിയോജക മണ്ഡലത്തില്‍ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തില്‍ 78.86 ശതമാനവും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 77.21 ശതമാനവുമാണ് പോളിങ്. ജില്ലയില്‍ ആകെ 715 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്!കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജീകരിച്ചിരുന്ന കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിച്ചു. സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നന്ദി രേഖപ്പെടുത്തി.
രാവിലെ 5.30ന് തന്നെ എല്ലാ ബൂത്തുകളിലും പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിങ് ആരംഭിച്ചു. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സീല്‍ ചെയ്ത് ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാവിലെ ഒന്‍പത് മണിക്ക് 16.38 ശതമാനമായിരുന്ന പോളിങ് നിരക്ക് 11 മണിയോടെ 33 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഉച്ചയ്ക്ക് ഒരു മണി പിന്നിട്ടപ്പോഴേക്കും ജില്ലയിലെ പോളിങ് ശതമാനം 50 കടന്നു. പോളിങ് സമയം അവസാനിച്ച വൈകുന്നേരം ആറിനും പല ബൂത്തുകളിലും വോട്ടര്‍മാര്‍ ക്യൂവിലുണ്ടായിരുന്നു. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍മാര്‍ ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി.
പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് വോട്ടെടുപ്പ് നടപടികള്‍ വിലയിരുത്തി. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, പൊലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ തത്സമയം ഏകോപിപ്പിച്ചു. ബൂത്തുകളിലെ പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ വോട്ടിങ് മെഷീനും അനുബന്ധ സാമഗ്രികളും മൂന്ന് മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ തിരിച്ചെത്തിച്ചു. ഇവിടങ്ങളില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്‌ട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയിലാണ് മെഷീനുകള്‍ സൂക്ഷിക്കുന്നത്. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനായിരിക്കും മെഷീനുകള്‍ ഇനി സ്‌ട്രോങ് റൂമുകളില്‍ നിന്ന് പുറത്തെടുക്കുക. 24 മണിക്കൂറും ക്യാമറ നിരീക്ഷണവും സായുധ സേനകളുടെയും സുരക്ഷയും സ്‌ട്രോങ് റൂമുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.
മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
