കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പുനരാരംഭിച്ചു
വൈത്തിരി: ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ശേഷം നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വ്വേകി കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും മുപ്പതിലധികം സഞ്ചാരികളുമായി കെഎസ്ആര്‍ടിസി ബസ് ജില്ലയിലെത്തി. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി താത്കാലികമായി കെഎസ്ആര്‍ടിസിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. വയനാട് ജില്ലയാകെ തകര്‍ന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജില്ലയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന് പിന്നാലെയെത്തിയ യാത്രക്കാര്‍ പറഞ്ഞു. വയനാടിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യപകമായി തന്നെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
നിശ്ചലമായി കിടക്കുന്ന ജില്ലയിലെ ടൂറിസം മേഖലക്ക് പ്രാമുഖ്യം നല്കി കൂടുതല്‍ ട്രിപ്പുകള്‍ സംഘടിപ്പിച്ചു പരമാവധി സഞ്ചാരികളെ ജില്ലയിലെത്തിക്കുമെന്നു കെഎസ്ആര്‍ടിസി ടൂറിസം വിഭാഗം സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ സി ഡി വര്‍ഗീസ്, ജില്ല കോ-ഓര്‍ഡിനേറ്റര്‍ ആര് റൈജു എന്നിവര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇന്നലെ തുഷാരഗിരി, പൂക്കോട് തടാകം, ബി ക്രാഫ്റ്റ് ഹണി മ്യുസിയം, എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് സഞ്ചാരികള്‍ കണ്ണൂരിലേക്കു തിരിച്ചു പോയി. ഡ്രൈവര്‍ രാജന്, കണ്ടക്ടര്‍ സ്വപ്ന എന്നിവരാണ് സഞ്ചാരികളുമായി ജില്ലയിലെത്തിയത്.
സഞ്ചാരികള്‍ക്കും ബസ് ജീവനക്കാര്‍ക്കും വൈത്തിരി ബി ക്രാഫ്റ്റ് ഹണി മ്യുസിയം സ്വീകരണം നല്‍കിയത് സന്ദര്‍ശകരെ സന്തോഷത്തിലാക്കി. ഡ്രൈവര്‍ രാജനെയും കണ്ടക്ടര്‍ സ്വപ്നയേയും ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന് മദാരി ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മ്യുസിയത്തില്‍ നടന്ന ചടങ്ങില്‍ , കെഎസ്ആര്‍ടിസി സോണല്‍ കോര്‍ഡിനേറ്റര്‍ വര്‍ഗീസ് സി ഡി, ജില്ലാ കോര്‍ഡിനേറ്റര്‍ റൈജു ആര് വയനാട് ടൂറിസം അസോസിയേഷന് ചെയര്മാന് കെ പി സെയ്ത് അലവി, ബി ക്രാഫ്റ്റ് ഫൗണ്ടര്‍ ഉസ്മാന് മദാരി എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലയില്നിന്നുമെത്തിയ സഞ്ചാരികള്‍ക്ക് മധുരപലഹാരം നല്കി പുതിയ വരവ് ബീക്രാഫ്റ്റ് ഹണി മ്യുസിയം ആഘോഷമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍