ഗൂഗിള്‍ മാപ്പ് ചതിച്ചു കാര്‍ തോട്ടിലേക്ക് മറിഞ്ഞു

മാനന്തവാടി: ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച കര്‍ണാട സ്വദേശികളുടെ കാര്‍ തോട്ടിലേക്കു മറിഞ്ഞു. അപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ചിക്മംഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം. പുല്‍പ്പള്ളി ഭാഗത്തേക്കു പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഗൂഗിള്‍മാപ്പ് നോക്കി വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നടക്കാന്‍മാത്രം വീതിയുള്ള പാലത്തിലേക്ക് കയറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. വിവരമറിഞ്ഞെത്തിയ മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ പരിക്കേറ്റവരെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.ബാവലി മഖാമിനു സമീപത്തുള്ള തോടിനു കുറുകേ നിര്‍മിച്ച പാലത്തിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. പാലത്തിനു കുറുകേയുള്ള നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ടു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്കു പതിക്കുകയായിരുന്നെന്നു കരുതുന്നു.
മാനന്തവാടി അഗ്‌നിരക്ഷാ നിലയില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ. കുഞ്ഞിരാമന്‍, ഐ. ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ മനു അഗസ്റ്റിന്‍, കെ.ജി. ശശി, പി.കെ. രജീഷ്, ടി.ഡി. അനുറാം, കെ.ജെ. ജിതിന്‍, ഹോം ഗാര്‍ഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍