കാട്ടാനയുടെ ആക്രമണം; യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം.
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസും കോളനിവാസികളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പണ്‍, പരപ്പന്‍പാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മേപ്പാടിയില്‍ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂര്‍, പോത്തുകല്ല് എത്തിച്ചത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പോലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശേഷം, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതശരീരം ദുഷ്കരമായ വന പാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു. ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ട് പോയത്. പോലീസ് സംഘത്തില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ സിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, റഷീദ് എന്നിവരാണുണ്ടായിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍