വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം സമാപിച്ചു
മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവം സമാപിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാവില്‍ സംഗമിച്ച് ആറാട്ടുതറയിലേക്ക് എഴുന്നള്ളത്ത് നടന്നു. തലപ്പുഴ, ജെസ്സി, ഒണ്ടയങ്ങാടി എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആനയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. ചിറക്കര, തേറ്റമല, കൂളിവയല്‍, ചാത്തന് ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, വരടിമൂല കുട്ടിച്ചാത്തന് കാവ്, താഴെ കൊയിലേരി ഭഗവതിക്കാവ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കാവുകളും വള്ളിയൂര്‍ക്കാവിലെത്തി. ആറാട്ടുതറയിലേക്കുള്ള എഴുന്നള്ളത്ത് തിരിച്ചെത്തിയ ശേഷം താഴെക്കാവില്‍ കോലംകൊറ (രുധിരക്കോലം)നടന്നു. പ്രതീകാത്മകമായി കാളി ദാരികനെ വധിക്കുന്ന ചടങ്ങാണിത്. ഉത്സവം സമാപിച്ചതോടെ പള്ളിയറവാള്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. എടവക ചേരാംകോട്ട് ഇല്ലത്തുനിന്ന് കാവിലേക്ക് എത്തിച്ച ഒപ്പനക്കോപ്പ് ഇന്ന് വൈകുന്നേരം തിരിച്ചെഴുന്നള്ളിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍