എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി യുവാവ് അറസ്റ്റില്‍
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി കുമ്പളേരി വരണാക്കുഴിയില് അജിത്ത് (23)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. വെട്ടത്തൂര്‍ ഭാഗത്തുനിന്നും കഞ്ചാവുമായി സ്കൂട്ടറില്‍ രണ്ട് യുവാക്കള്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസിന്റെ ഇന്റര്‍സെപ്റ്റര്‍ (കെമു) യൂണിറ്റ് രാത്രി പെരിക്കല്ലൂരിലെത്തിയത്. പെരിക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ നിന്നും വെട്ടത്തൂര്‍ പമ്പ് ഹൗസ് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ റോഡില്‍ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് രണ്ട് യുവാക്കള്‍ ഇതുവഴി സ്കൂട്ടറിലെത്തിയത്. ഉദ്യോഗസ്ഥര്‍ വാഹനത്തിന് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പരാതി. സിവില്‍ എക്സൈസ് ഓഫീസര്‍ രാജേഷിനാണ് വാഹനമിടിച്ച് സാരമായി പരിക്കേറ്റത്. മറ്റുള്ള ഉദ്യോഗസ്ഥര്‍ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഉദ്യോഗസ്ഥനെ ഇടിച്ച സ്കൂട്ടര്‍ നിയന്ത്രണംവിട്ട് അല്പദൂരം മൂന്നോട്ടുപോയി മറിഞ്ഞുവീണു. പരിക്കേറ്റ ഉദ്യോഗസ്ഥനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ യൂവാക്കള്‍ ഇരുട്ടിന്റെ മറവില്‍ ഓടിരക്ഷപെടുകയായിരുന്നു. ഉടന്‍തന്നെ എക്സൈസ് ഉദ്യോഗസ്ഥര്‍ പുല്പള്ളി പോലീസില്‍ വിവരം നല്കി. തുടര്‍ന്ന് പുല്പള്ളി പോലീസിന്റെ പട്രോളിങ് സംഘം പരിശോധന നടത്തിവരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ പുല്പള്ളി ടൗണില്‍ നിന്നും യുവാക്കളെ കണ്ടെത്തി. പോലീസിനെ കണ്ട് അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥനെ ആദ്യം ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥന്റെ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചെവിക്കുള്ളിലെ എല്ല് പൊട്ടുകയും തോളെല്ലിനും നെറ്റിയിലുമെല്ലാം പരിക്കുണ്ട്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജിത്തിന്റെ ഒപ്പമുണ്ടായിരുന്ന മീനങ്ങാടി സ്വദേശിയായ സുഹൃത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍