കുട്ടികളാണ് ആക്രമിച്ചത്, ആരോടും ദേഷ്യമില്ല; കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി;എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി
കല്‍പ്പറ്റ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു.എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകര്‍ത്ത സംഭവം നിര്‍ഭാഗ്യകരമാണ്. തകര്‍പ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം രാഹുലിന്റെ വയനാട് സന്ദര്‍ശനം തുടരുകയാണ്. ത്രിദിന സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. രാവിലെ 8.35 ഓടെയാണ് രാഹുല്‍ കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കെ. സുധാകരന്, ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ ഒന്നര മണിക്കൂര്‍ വിശ്രമം. ഇവിടെ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രാഹുലുമായി കൂടി കാഴ്ച നടത്തി.പരിസ്ഥിതി ലോല വിഷയത്തില്‍ മലയോര ജനതയുടെ ആശങ്ക അറിയിക്കാനായിരുന്നു സന്ദര്‍ശനം.തുടര്‍ന്ന് 10.30 ഓടെ വയനാട്ടിലേക്ക് യാത്ര തിരിച്ച രാഹുലിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.
ഉച്ചയോടെ മാനന്തവാടിയിലെത്തിയ രാഹുല്‍ മാനന്തവാടി ഒണ്ടയങ്ങാടി പള്ളി പാരീഷ് ഹാളില്‍ ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിങ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ബഹുജന സംഗമം അടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍