സ്‌കൂള്‍ തുറന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും

സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും. വിഷയം നാളെ കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ സ്‌റ്റേറ്റ് ചീഫ് സെക്രട്ടറി ചര്‍ച്ച ചെയ്യും. സെപ്തംബര്‍ ഒന്ന് മുതലാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്.
സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും സ്‌കൂള്‍ തുറന്ന് രണ്ടാം ദിവസം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.
നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ 10ആാം ക്ലാസ് വിദ്യാര്‍ത്ഥിക്കും ജയകൊണ്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ 9ആം ക്ലാസ് വിദ്യാര്‍ത്ഥിക്കും കോയമ്പത്തൂര്‍ സുല്‍ത്താന്‍പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് 9ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ചെന്നൈ അല്‍വാര്‍പേട്ടിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികളും ബാക്കിയുള്ളവര്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമാണ്. ഈ സ്‌കൂളുകളൊക്കെ താത്കാലികമായി അടച്ചു. ഇവിടെ അണുനശീകരണം നടത്തിവരികയാണ്. കോണ്ടാക്ട് ട്രേസിംഗും നടത്തുന്നുണ്ട്.
ഗൂഡല്ലൂരിലെ ഒരു ടീച്ചര്‍ക്കും തിരുപ്പൂരിലെ നാല് ടീച്ചര്‍മാര്‍ക്കും തിരുവണ്ണാമയിലെ മൂന്ന് ടീച്ചര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കല്‌പേട്ട്, കാരൂര്‍, സേലം എന്നിവിടങ്ങിലെ സ്‌കൂളുകളില്‍ ജോലിയെടുക്കുന്ന ടീച്ചര്‍മാര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും ഇപ്പോള്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍