കുഞ്ഞ് ജീവന് ആശ്രയമായി വീണ്ടും വിജയകുമാരി..!
മാനന്തവാടി:കൊയിലേരി സ്വദേശിനിയായ യുവതിയുടെ ഒരുമാസം പ്രായമായ കുഞ്ഞ് ഛര്‍ദ്ദിച്ച് ശ്വാസം വിലങ്ങിയപ്പോള്‍ സഹായമായി ഓടിയെത്തി കൃത്യ സമയത്ത് പ്രഥമ ശുശ്രൂഷ നല്കി കുഞ്ഞിന്റെ ജീവന് രക്ഷിച്ച പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നേഴ്സ് വിജയകുമാരി വീണ്ടും മാതൃകയായി. ഒരു വര്‍ഷം മുമ്പ് ഇതേ പ്രദേശത്തെ മറ്റൊരു കുഞ്ഞിനെയും തന്റെ തൊഴില്‍ നൈപുണ്യവും മന:സാന്നിധ്യവും കൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വിജയകുമാരിക്കായിരുന്നു. കോവിഡ് കാലത്ത് ആശുപത്രിയിലേക്ക് ഓടി ചെല്ലാന്‍ പലരും മടിക്കുമ്പോള്‍ ഇത്തരം സഹായങ്ങളുമായി ഓടിയെത്തുന്നവര്‍ നാടിന്റെ നന്മ കെടാതെ സൂക്ഷിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ് വൈകുന്നേരമായിരുന്നു സംഭവം. കൊയിലേരി സ്വദേശികളായ പ്രകാശ് അമൃത ദമ്പതികളുടെ ഒരു മാസം പ്രായമായ ആണ് കുട്ടിയാണ് ഛര്‍ദ്ദി ശ്വാസനാളത്തില്‍ കുടുങ്ങി അവശനായത്. തുടര്‍ന്ന് നെഴ്സ് കൂടിയായ അമൃത പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്കാന് ശ്രമിച്ചെങ്കിലും സ്വന്തം കുഞ്ഞിന്റെ അവസ്ഥയില്‍ മനസ് തളരുകയായിരുന്നു. ഉടന്‍ തന്നെ അമൃതയുടെ പിതാവ് ഓടി ചെന്ന് നാട്ടുകാരിയായ വിജയകുമാരിയെ വിവരം ധരിപ്പിച്ചു. വീടുകള്‍ തമ്മില്‍ അല്പം ദൂരമുണ്ടായിട്ടു കൂടി വിജയകുമാരി തല്‍ക്ഷണം വീട്ടിലേക്ക് ഓടിയെത്തി കുഞ്ഞിനെ കയ്യിലെടുത്ത് പുറത്ത് തട്ടിയും മറ്റും പ്രഥമ ശുശ്രൂഷ നല്കി കുഞ്ഞിന്റെ ജീവന് തിരികെ പിടിക്കുകയായിരുന്നുവെന്ന് അമൃതയുടെ അമ്മ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും വിജയകുമാരിക്ക് സമാന രീതിയില്‍ മറ്റൊരു അനുഭവവും ഉണ്ടായിട്ടുണ്ട്. അന്നും ഓടിയെത്തിയ വിജയകുമാരി ആ കുഞ്ഞിനേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരുന്നു. ഛര്‍ദ്ദില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയാല്‍ കുഞ്ഞുങ്ങളുടെ നില ഗുരുതരമാകുമെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നിലാണ് വിജയകുമാരിയെന്ന നഴ്സിന്റെ മനഃസാന്നിധ്യവും പ്രവര്‍ത്തന നൈപുണ്യവും മാതൃകയാകുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍