അഡ്മിറ്റ് @ ഹോം!
കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത്. രോഗലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ത്തന്നെ പാര്‍പ്പിച്ച് നിരീക്ഷിക്കുന്ന സംവിധാനം (ഹോം ഐസൊലേഷന്‍) നമ്മുടെ ജില്ലയിലും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
ഹോം ഐസൊലേഷന്‍ ആര്‍ക്കൊക്കെ?
ടെസ്റ്റ് പോസിറ്റീവായ, രോഗലക്ഷണങ്ങളൊന്നുമില്ലാത്ത, ആളുകളെ മാത്രമേ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കൂ. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഹൃദ്രോഗമോ കാന്‍സറോ പോലെ മറ്റസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, അടുത്തിടെ പ്രസവിച്ചവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയൊന്നും വീട്ടില്‍ക്കഴിയാന്‍ അനുവദിക്കുകയില്ല. ഒറ്റയ്ക്ക് മുറിയില്‍ കഴിയാന്‍ മാനസികമായി കെല്പ്പുള്ളവരെയും തയ്യാറുള്ളവരെയും മാത്രമേ പരിഗണിക്കുകയുള്ളൂ. 12 വയസ്സില്‍ത്താഴെയുള്ള കുട്ടികളാണെങ്കില്‍ ഒരു രക്ഷിതാവിന്റെ കൂടെയാണ് കുട്ടിയെ കഴിയാന്‍ അനുവദിക്കുക.
ഹോം ഐസൊലേഷന്‍ എന്തൊക്കെ വേണം?
മുതിര്‍ന്ന, ആരോഗ്യമുള്ള, ഒരു വ്യക്തി കെയര്‍ടേക്കര്‍ ആയി വീട്ടിലുണ്ടാവണം. സമ്മതപത്രം ഒപ്പിട്ടു കൊടുക്കേണ്ടതുണ്ട്. സമ്പര്‍ക്കം ഉണ്ടായിട്ടില്ലെങ്കില്‍, ഐസൊലേഷന്‍ തുടങ്ങുന്നതിനു മുന്‍പ്, വീട്ടില്‍ നിന്നും വയോജനങ്ങളെയും കുട്ടികളെയും ബന്ധുവീടുകളിലേക്കോ മറ്റോ മാറ്റേണ്ടിവരും.
വാഹനമെത്താന്‍ വഴിയുള്ളതും ഫോണ്‍ കണക്ഷനുള്ളതുമായിരിക്കണം വീട്. ബാത്ത് അറ്റാച്ഡ് ആയ, വായു സഞ്ചാരമുള്ള മുറി വേണം ഐസൊലേഷന്‍. ആരോഗ്യകേന്ദ്രത്തില്‍ നിന്നും വാര്‍ഡ് തല ജാഗ്രതാ സമിതിയും വന്നു നോക്കിയാണ് അനുവദിക്കാമോയെന്ന് തീരുമാനിക്കുക.
ഐസൊലേഷന്‍ എങ്ങനെ?
റൂം ഐസൊലേഷന്‍ ആണെന്നതില്‍ വിട്ടുവീഴ്ച പാടില്ല. സന്ദര്‍ശകരെ അനുവദിക്കുകയില്ല. സോപ്പിട്ടു കൈകഴുകല്‍, ചുമയ്ക്കുമ്പോള്‍ മറച്ചുപിടിക്കല്‍, ജനലിലൂടെ തുപ്പാതിരിക്കല്‍ തുടങ്ങിയവയില്‍ വീഴ്ച വരരുത്. തുണികള്‍, പാത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റുപകരണങ്ങള്‍ എന്നിവയൊന്നും പങ്കിടരുത്. ഭക്ഷണമോ മറ്റോ കൈമാറുന്ന സമയത്തും സംസാരിക്കേണ്ടി വരുമ്പോഴും അകലം പാലിക്കുകയും രണ്ടുപേരും ശരിയായ രീതിയില്‍ മാസ്ക് ധരിക്കേണ്ടതുമാണ്.
തുണിയും പാത്രങ്ങളും ഐസൊലേഷനിലുള്ളയാള് തന്നെ വേണം കഴുകാന്‍; അതുപോലെ ബ്ലീച്ചിങ് ലോഷനുപയോഗിച്ച് തറയും ഉപയോഗിച്ച മാസ്കും മറ്റും അണുവിമുക്തമാക്കുന്നതും അവര്‍ തന്നെയായിരിക്കണം.
എന്തൊക്കെ നോക്കണം?
ഐസൊലേഷനില്‍ കഴിയുന്നവര്‍ സമീകൃതാഹാരം കഴിക്കുകയും 7 - 8 മണിക്കൂര്‍ ഉറങ്ങുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം. ദൈനംദിന റിപ്പോര്‍ട്ടിങ്ങിനായി ഒരു ഡയറി സൂക്ഷിക്കണം, രോഗലക്ഷണങ്ങള്‍ സ്വയം മോണിറ്റര്‍ ചെയ്യണം. പള്‍സ് ഓക്സിമീറ്റര്‍ ചൂണ്ടുവിരലില്‍ പിടിപ്പിച്ച് ഓക്സിജന്റെ അളവ് ദിവസവും നോക്കി എഴുതി വയ്ക്കണം. അളവ് 94 ശതമാനത്തിനു താഴെയോ പള്‍സ് 90 നു മുകളിലോ ആണെങ്കില്‍ ഉടനെത്തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ഗ്ലൂക്കോമീറ്റര്‍ ഉണ്ടെങ്കില്‍, ഷുഗറിന്റെ അളവും ഡയറിയില്‍ രേഖപ്പെടുത്തേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ള കോള്‍ സെന്ററിന്റെ നമ്പര്‍ തുടക്കത്തില്‍ത്തന്നെ ലഭ്യമാക്കിയിട്ടുണ്ടാവും. ദിവസവുമുള്ള ടെലികണ്‍സള്‍ട്ടേഷനും ആരോഗ്യപ്രവര്‍ത്തകരുടെയും സൈക്കോളജിസ്റ്റുകളുടെയും ഫോണ്‍ വിളികളും നിര്‍ബന്ധമായും അറ്റന്‍ഡ് ചെയ്തിരിക്കണം.
പനി, ചുമ, ക്ഷീണം, തൊണ്ടവേദന, വിശപ്പില്ലായ്മ, മണം അറിയായ്ക, ശ്വാസം മുട്ടല്‍, ചുണ്ടും ചിറിയും നീലിക്കല്‍, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
നെഞ്ചു വേദനിയ്ക്കുക, ചിന്തകളോ പ്രവൃത്തിയോ താളംതെറ്റുക, ക്ഷീണം വര്‍ദ്ധിച്ചുവരിക, നെഞ്ചിടിപ്പ് കൂടുക, തലചുറ്റലോ കുഴഞ്ഞുവീഴലോ ഉണ്ടാവുക, ചുമച്ചു തുപ്പുന്നതില്‍ ചോരയുണ്ടാവുക എന്നിവയൊക്കെ ഗൗരവത്തിലെടുക്കേണ്ടതും ആരോഗ്യപ്രവര്ത്തകരെവേഗം തന്നെ അറിയിക്കേണ്ടതുമാണ്.
ഐസൊലേഷനിടെ രോഗലക്ഷണങ്ങളുണ്ടാവുകയാണെങ്കില്, രോഗത്തിന്റെ തീവ്രതയനുസരിച്ച്, ഉടനടി ആംബുലന്‍സില്‍ ആളെ സി.എഫ്.എല്‍.ടി.സി.യിലേക്കോ കോവിഡ് ഹോസ്പിറ്റലിലേക്കോ കൊണ്ടുപോവേണ്ടിവരും.
ഹോം ഐസൊലേഷന്‍ എന്തുകൊണ്ട്?
നാള്‍ക്കു നാള് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് തീവ്രരോഗമുള്ള, ഐസിയു ചികിത്സ ആവശ്യമായേക്കാവുന്ന, രോഗികളുടെ എണ്ണത്തിലും വര്ദ്ധനവുണ്ടാവുമെന്നതിനാല് പരിമിതമായ ചികിത്സാസംവിധാനങ്ങള്‍ മാത്രമുള്ള നമ്മുടെ സംസ്ഥാനത്ത് രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ത്താതിരിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കുമുണ്ട്. ഐസൊലേഷനില്ക്കഴിയുന്നത് കുടുംബത്തിനും സമൂഹത്തിനുമായുള്ള സേവനമായിക്കരുതി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവണം.
ശരീരം കൊണ്ട് ഒറ്റയ്ക്കും മനസ്സു കൊണ്ട് ഒന്നിച്ചും മാത്രമാണ് കോവിഡിനെതിരെ വിജയം കൈവരിക്കാനാവുക.
ഡോ. കിഷോര്‍കുമാര്‍ എം.പി
മെഡിക്കല്‍ ഓഫീസര്‍,
എഫ്എച്ച്സി പടിഞ്ഞാറെത്തറ
ഡോ.സുഷ്മ രാജ്
മെഡിക്കല്‍ ഓഫീസര്‍,
എഫ്എച്ച്സി പൊഴുതന
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍