ഇടവേളകള്‍ നല്‍കാതെ കായിക മേളകള്‍ നടത്തിയതില്‍ പ്രതിഷേധം ;മത്സരാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി
പനമരം:കായിക മേളകള്‍ അടുപ്പിച്ച് നടത്തിയതിനാല്‍ അവസരങ്ങള്‍ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി മത്സരാര്‍ത്ഥികള്‍ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതേ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന 16 ഇനങ്ങളിലെ മത്സരങ്ങള്‍ നാളെയും, മറ്റന്നാളുമായി നടത്തും. റിലേ, 100 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയാണ് മാറ്റിവെച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉപജില്ലാ കായിക മേളകള്‍ക്ക് ശേഷം ഇടവേള ഇല്ലാതെ ജില്ലാ കായിക മേള വന്നതിനാല്‍ മത്സരാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായ പശ്ചാത്തലത്തിലാണ് പ്രതിഷേധം.കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സുല്‍ത്താന്‍ബത്തേരി, വൈത്തിരി സബ്ജില്ലാകായികമേളകള് നടത്തിയിരുന്നു.ഇവിടെ നിന്നും വിജയിച്ചെത്തിയവരും, കഴിഞ്ഞ വര്‍ഷം സംസ്ഥാന കായികമേളയില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളും ഇന്നലെ ജില്ലാമേളയില്‍ നടന്ന ഓട്ടമത്സരത്തില്‍ നാലും അഞ്ചും സ്ഥാനത്തേക്ക് തള്ളിപ്പോകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിന്നീട് നടക്കേണ്ട ഓട്ടമത്സരങ്ങള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുല്‍ത്താന്‍ബത്തേരി, വൈത്തിരി ഉപജില്ലകളിലെ കായികതാരങ്ങളും വിദ്യാര്‍ത്ഥികളും ഉച്ചക്ക് ഒന്നേകാലോടെ ട്രാക്കിലും, ഹൈജമ്പ് പിറ്റിലും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ഡി ഡി ഇ ഇബ്രാഹിം തോണിക്കര കായികാധ്യാപകരും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുകയും ഉച്ചക്ക് ശേഷം നടത്തേണ്ട ട്രാക്കിനങ്ങള്‍ ഇന്നും നാളെയുമായി നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം മൂന്നേകാലോടെയാണ് ജില്ലാകായികമേള പുനരാരംഭിച്ചത്. വിശ്രമമില്ലാതെ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വന്നതു മൂലം നല്ല കഴിവുള്ള പല കുട്ടികളും ശാരീരിക അവശതകള്‍ മൂലം പുറത്തായിരുന്നു. പലര്‍ക്കും മത്സരം പുര്‍ത്തീകരിക്കാന്‍ പോലും കഴിഞ്ഞില്ല. കഴിവുള്ള കുട്ടികള്‍ പുറന്തള്ളപ്പെട്ടത് സംസ്ഥാന മേളയില്‍ വയനാട് ജില്ലയെയും അതിലുപരി കുട്ടികളുടെ കായികഭാവിയെയും ബാധിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ബത്തേരി, വൈത്തിരി ഉപജില്ലാ കായികമേളകള്‍ ചൊവ്വാഴ്ച വൈകീട്ടാണ് കഴിഞ്ഞത്. ജില്ലാ സ്കൂള്‍ കായികമേള ബുധനാഴ്ച രാവിലെ ആരംഭിക്കുകയും ചെയ്തു. ചൊവ്വഴ്ച രാത്രി 10 മണിയോടെയാണ് പല കുട്ടികളും ഉപജില്ലാ കായികമേള കഴിഞ്ഞ് വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ ഇവര്‍ തിരികെ സ്കൂളിലെത്തി അധ്യാപകര്‍ക്കൊപ്പം പനമരത്തേക്ക് പുറപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച വിവിധ ഇനങ്ങളില്‍ മത്സരിച്ച കുട്ടികള്‍ ഇന്നലെ ജില്ലാ കായികമേളയില്‍ അവശരായാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച അഞ്ച് ഇനങ്ങളില്‍ വരെ പങ്കെടുത്ത കുട്ടികള്‍ക്കും ഇന്നലെ രാവിലെ ജില്ലാ മേളയില്‍ മത്സരിക്കേണ്ടി വന്നു. ശരിയാം വിധം വിശ്രമിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ പല കുട്ടികള്‍ക്കും ഓട്ടമത്സരം പൂര്‍ത്തിയാക്കാന്‍ പോലും കഴിഞ്ഞില്ല. ഉപജില്ലാ തലത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളാണിവര്‍. നവംബര്‍ 16നാണ് സംസ്ഥാന സ്കൂള്‍ കായികമേള തുടങ്ങുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍