നാട്ടിലെ കാട്ടുകൊമ്പന് ദാരുണാന്ത്യം..! മണിയനെന്ന കാട്ടാനയെ മറ്റ് കാട്ടാനകള്‍ കുത്തിക്കൊന്നു
പുല്‍പ്പള്ളി:നാട്ടാരുടെ സ്വന്തം കാട്ടാനയായ മണിയന് ഓര്‍മ്മയായി. പുല്‍പ്പള്ളി ഇരുളം വനമേഖലയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കാട്ടുകൊമ്പനെ മറ്റ് കാട്ടാനകല് കുത്തിക്കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം കുറിച്യാട് റേഞ്ച് ഓഫീസിന് സമീപം പുല്ലുമലയിലാണ് മണിയന്റെ ജഢം കണ്ടെത്തിയത്. കാട്ടില്‍ നിന്നും ഒരു നാള് നാട്ടിലെത്തുകയും പിന്നീട് നാട്ടുകാരെ തന്റെ സ്നേഹ വായ്പാല്‍ വിസ്മയിപ്പിക്കുകയും ചെയ്ത ഈ കൊമ്പന് പിന്നീട് നാട്ടുകാരുടെ പ്രയപ്പെട്ട മണിയനായി മാറുകയായിരുന്നു.
നാട്ടുകാര്‍ നല്കിയ ഓമനപ്പേര് വിളിച്ച് ആര്‍ക്കും മണിയന്റെയടുത്ത് ചെല്ലാമായിരുന്നു. പനംപട്ടയോ, പഴമോ തിന്നാന്‍ നല്‍കാം. ആരെയും ഉപദ്രവിക്കാതെ നല്കിയ ഭക്ഷണം മണിയന് കഴിക്കും. മണിയന് കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന് വിളിച്ചാല്‍ മതി മസ്തകവും കുലുക്കി ഓടി വരുമായിരുന്നൂ. നാട്ടുകാര്‍ നല്കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച് രാത്രിയോടെ കാട്ടിലേക്ക് മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും. പുല്‍പ്പള്ളിക്കടുത്ത ഇരുളത്തായിരുന്നു ആദ്യം മണിയന് ഇറങ്ങിയത്. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട വാകേരിക്കടുത്ത കൂടല്ലൂരാണ് മണിയന്റെ കേന്ദ്രം. വനാതിര്‍ത്തിയിലൂടെ ജനങ്ങളുടെ സാമീപ്യം അറിഞ്ഞ് അവര്‍ നല്കുന്ന പനംപട്ടയോ, തെങ്ങോലയോ, പഴമോ, ബിസ്ക്കറ്റോ, ശര്‍ക്കരയോ, നാരങ്ങയോ വാങ്ങിക്കഴിച്ച് നടക്കുകയായിരുന്നു മണിയന്റെ പ്രധാന വിനോദം.
ഗ്രാമവാസികള്‍ നല്കുന്ന സ്നേഹം അതേപടി മണിയന് തിരിച്ചു നല്‍കിയിരുന്നു. കാട്ടിലെ വീരനെ നേരിട്ട് കാണാനും അവന് ഭക്ഷണം നല്‍കാനും ദിനേന ജനങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വാഹനത്തില്‍ പനംപട്ടയും തെങ്ങോലയുമൊക്കെയായാണ് എത്തുന്നത്. നിരുപദ്രവകാരിയായതിനാല് മേനിയില്‍ തൊട്ടാലും മണിയന് പരിഭവമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ തോട്ടം തൊഴിലാളികള്‍ വരെ മണിയന് ആനയുടെ അരികിലെത്തി ഭക്ഷണം നല്‍കാറുണ്ടായിരുന്നതായും സുനി എം അശോകന്നെ ബ്ലോഗര്‍ കുറിയ്ക്കുന്നു.
വയനാടിന്റെ വിവിധ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവ് സംഭവമാണ്. ഇതിനെതിരെ കര്‍ഷകരുടെ പ്രതിഷേധങ്ങളും ശക്തമാണ്്. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് മണിയന്റെ ജനങ്ങളോടുള്ള ഇടപെടല്‍. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാനോ ആളുകളെ ഭയപ്പെടുത്താനോ മണിയന് തയ്യാറല്ല. ആനയിറങ്ങാതിരിക്കാന്‍ ഉണ്ടാക്കിയ കിടങ്ങിനിപ്പുറത്തേക്ക് അവന് കടക്കുമായിരുന്നില്ല. സ്കൂള്‍ കുട്ടികളും മറ്റും പോകുന്ന റോഡരുകിലും മറ്റും എത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പില്‍ പരാതിപ്പെടുകയും ചെയ്തിരു്നനു. തുടര്‍ന്ന് അധികൃതരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. എന്നാല്‍ നാടിനെയും നാട്ടുകാരെയും സ്നേഹിച്ച കാട്ടുകൊമ്പന് പുതിയ താവളം തേടുകയായിരുന്നു. അങ്ങനെയാണ് മണിയന് കൂടല്ലൂരെത്തിയത്. ഇതിനിടയില്‍ കൊമ്പുകള്‍ ക്രമാതീതമായി വളര്‍ന്നത് മൂലം മണിയന് സ്വാഭാവിക ഭക്ഷണശേഖരം തടസ്സമായി വന്നിരുന്നു. അതുകൊണ്ടുതന്നെ മണിയന്റെ കൊമ്പുകളുടെ അഗ്രം മുറിച്ച് നീക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
എന്ത് തന്നെയായാലും ഒടുവില്‍ തന്റെ കൂട്ടുകാരുടെ കൊമ്പുകള്ക്കിരയായി മണിയന് ജീവന് വെടിഞ്ഞപ്പോള്‍ വയനാടിന് നഷ്ടമായത് കാടും നാടും തമ്മില്‍ കോര്‍ത്തിണക്കിയ ഒരു സഹ്യന്റെ മകനെയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍