നാലംഗ കുടുംബം താമസിച്ചു വന്നിരുന്ന ഷെഡ് പൂര്‍ണ്ണമായി കത്തി നശിച്ചു;ഉടുവസ്ത്രമൊഴികെ എല്ലാം അഗ്നിക്കിരയായി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശശിമലയിലെ തൈവേലില് ഷിജുവും കുടുംബവും താമസിച്ചു വന്നിരുന്ന ഷെഡ് ആണ് ഇന്നലെ രാത്രി കത്തിനശിച്ചത്. പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തായി ഇവര്‍ താമസിച്ചു വന്നിരുന്ന ഷെഡാണ് അഗ്നിക്കിരയായത്. ഷിജുവും ഭാര്യയും രണ്ടു മക്കളും ധരിച്ചിരുന്ന വസ്ത്രങ്ങളൊഴികെയുള്ളതെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു. പുതിയ വീടിന്റെ വയറിങ്ങിനായി കരുതിയ അമ്പതിനായിരത്തോളം രൂപയും, വീടിന്റെ ആധാരവും, സര്‍ക്കാര്‍ രേഖകളുമെല്ലാം അഗ്നിക്കിരയായതായി ഷിജു പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് ഷെഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ 50 മീറ്ററോളം ദൂരത്തേക്ക് പൊട്ടിതെറിച്ചുവീണു. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ മാത്രമാണ് വന്‍ അപകടം ഒഴിവായത്.
ചണ്ണോത്ത് കൊല്ലി മില്‍ക് സൊസൈറ്റി താല്‍ക്കാലിക ജീവനക്കാരനായ ഷിജുവും കുടുംബവും തറവാട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി പോയിരുന്ന സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത് . വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് വീട് കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെള്ളം നനച്ച് തീ കെടുത്താനായി ശ്രമിച്ചുവെങ്കിലും തീ പൂര്‍ണമായും ആളി പടരുകയായിരുന്നു. അതിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ കൂടി പൊട്ടിത്തെറിച്ചതോടെ ഏവരും ആശങ്കയിലാകുകയായിരുന്നു. അല്പനേരം കഴിഞ്ഞപ്പോഴേക്കും ഷിജുവും കുടുംബവും സംഭവസ്ഥലത്തെത്തിയിരുന്നു. പക്ഷേ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഒഴികെയുള്ള എല്ലാ സാധനസാമഗ്രികളും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ ആധാരം അടക്കമുള്ള രേഖകളും, ഐഡന്റിറ്റി കാര്‍ഡും മറ്റ് സര്‍ക്കാര്‍ രേഖകളും കുട്ടികളുടെ പഠന ഉപകരണങ്ങളും എല്ലാം പൂര്‍ണമായും കത്തിനശിച്ചതായി ഷിജു പറഞ്ഞു. കൂടാതെ പുതിയതായി നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ വൈദ്യുതീകരണത്തിന് വേണ്ടി വച്ചിരുന്ന 50,000 രൂപയും കത്തിനശിച്ചതായി പറയുന്നു. മുള്ളന്‍ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാത്രി തന്നെ പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഷെഡ്ഡി നുള്ളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഉണ്ടായ അപകടമാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടുവസ്ത്രമൊഴികെ എല്ലാം നഷ്ടപ്പെട്ട ഷിജു ഇനിയെന്ത് ചെയ്യണമെന്നറിയാതെ നിസഹയാവസ്ഥയിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍