പ്രളയാനന്തര സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി പുല്‍പ്പള്ളി ലയണ്‍സ് ക്ലബ്ബ്; തേടിയെത്തിയത് അഞ്ചോളം അവാര്‍ഡുകള്‍
പുല്‍പ്പള്ളി: പ്രളയാനന്തര സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുകയാണ് പുല്‍പ്പള്ളി ലയണ്‍സ് ക്ലബ്ബ്. പ്രളയാന്തരം ദുരിതത്തിലായ ആദിവാസി കോളനികളും പ്രദേശങ്ങളും കണ്ടെത്തി പ്രത്യേക സഹായം നല്കി അവരുടെ പ്രതിസന്ധികള്‍ മറികടക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയെന്ന ദൗത്യമായിരുന്നു ലയണ്‍സ് ക്ലബ്ബ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. കുടിയേറ്റമേഖലയിലെ വെളുകൊല്ലി, വെട്ടത്തൂര്‍, ചേകാടി, പാക്കം, മുതലിമാരന്‍, ചുണ്ടക്കൊല്ലി, പാളക്കൊല്ലി, ചെട്ടിമറ്റം തുടങ്ങിയ കോളനികളിലാണ് ലയണ്‍സ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയത്.പ്രസിഡന്റ് പുല്‍പ്പള്ളി ചെങ്ങനാമറ്റത്തില് ജോയി കുട്ടിയുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ബെഡ്ഡുകള്‍, കമ്പിളികള്‍ എന്നിങ്ങനെ നിരവധി സഹായങ്ങള്‍ ചെയ്യാന്‍ ലയണ്സ്ക്ലബ്ബിന് സാധിച്ചു. ഇതോടൊപ്പം തന്നെ കുടിയേറ്റമേഖലയിലെ വിദ്യാലയങ്ങളില്‍ പഠനോപകരണവിതരണം, കുടവിതരണം എന്നിവയും നടത്തി. അടുത്ത ലക്ഷ്യം പുല്‍പ്പള്ളിയില്‍ നിര്‍ധനകുടുംബത്തിന് വീട് വെച്ചുനല്കുകയെന്ന ദൗത്യമാണ്. ഇതിന്റെ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് പുല്‍പ്പള്ളി ചെങ്ങനാമറ്റത്തില് ജോയി കുട്ടി പറഞ്ഞു. പുല്‍പ്പള്ളിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ജോയിക്കുട്ടി കഴിഞ്ഞ 23 വര്‍ഷമായി സേവനരംഗത്ത് സജീവമാണ്. നിര്‍ധന കുടുംബത്തിന് ചികിത്സസഹായം ലഭ്യമാക്കുക, അവശത അനുഭവിക്കുന്നവരെ കണ്ടെത്തി സഹായധനം നല്‍കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ജോയിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായതോടെ ജോയിക്കുട്ടിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം, വരള്‍ച്ചാ പ്രതിരോധത്തിനായി വനവത്ക്കരണം, ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ്ബ് ചെയ്തുവരുന്നത്. രാവിലെ ആറര മുതല്‍, വൈകിട്ട് ഒമ്പതര മണി വരെ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ജോയിക്കുട്ടിയുടെ മെഡിക്കല്‍ ഷോപ്പും പ്രദേശവാസികള്‍ക്ക് ആശ്വാസമാണ്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതോടെ ലയണ്‍സ് ക്ലബ്ബ് നല്കുന്ന എക്സലന്‍സ് അവാര്‍ഡും ജോയിക്കുട്ടിയെ തേടിയെത്തി. ഇതൊടൊപ്പം പുല്‍പ്പള്ളി ലയണ്സ്ക്ലബ്ബിന് അപ്രീസിയേഷന്‍ അവാര്‍ഡ്, മെമ്പര്‍ഷിപ്പ് ഗ്രോത്ത് അവാര്‍ഡ് തുടങ്ങിയ പുരസ്ക്കാരങ്ങളും ലഭിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കി ഞായറാഴ്ച പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയാനിരിക്കുകയാണ് ജോയിക്കുട്ടി. കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ ഞായറാഴ്ച എക്സലന്‍സ് അവാര്‍ഡ് അദ്ദേഹം ഏറ്റുവാങ്ങും. സന്നദ്ധ പ്രവര്ത്തന് കൂട്ടായി ഭാര്യ മിനിയും, മക്കളായ മേഘ്നയും, മെല്‍വിനും, മിഥുലും, മരുമകനും ഡോക്ടറുമായ അമലും അദ്ദേഹത്തൊടൊപ്പമുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളും അവശതകളും ചികിത്സാസഹായമടക്കമുള്ള കാര്യങ്ങളും ആര്‍ക്കും സമീപിക്കാമെന്നും ജോയിക്കുട്ടി പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍