അനൂട്ടിയുടെ ആത്മഹത്യവിവാദം വീണ്ടും തലപൊക്കുന്നു ;സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പോസ്റ്റുകള്‍; നോട്ടെക്കൊരു വോട്ടെന്ന് ക്യാമ്പെയിന്; സമവായചര്‍ച്ചകള്‍ ഫലം കാണുന്നില്ല; ആരോപണങ്ങള്‍ നിഷേധി
തലപ്പുഴയിലെ ബാങ്ക് ജീവനക്കാരനായിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുന്നു. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തലപ്പുഴ 44 സഖാക്കള്‍ വാട്സാപ്പ് കൂട്ടായ്മയാണ് വിഷയം വീണ്ടും സജീവമാക്കിയത്. തങ്ങളുടെ പ്രിയ സഖാവ് അനൂട്ടിയുടെ മരണത്തിന് കാരണക്കാരനായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നോട്ടക്കൊരു വോട്ടെന്ന പരസ്യക്യാമ്പയിനും ഇവര്‍ ആരംഭിച്ചു. ഇതിനിടയില്‍ പാര്‍ട്ടിയോഗത്തില്‍ നിന്നും ഏര്യ സെക്രട്ടറിയടക്കമുള്ളവര്‍ ഇറങ്ങിപോയെന്ന മാധ്യമവാര്‍ത്തയും ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുന്നതായും മറിച്ചുള്ള ആക്ഷേപങ്ങളും,ആരോപണങ്ങളും,വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും കെഎംവര്ക്കി മാസ്റ്റര്‍ അറിയിച്ചു.
പാര്‍ട്ടി അംഗമായ തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന് അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത് മൂന്ന് മാസം കഴിഞ്ഞിട്ടും ആരോപണവിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റും, സിപിഎം നേതാവുമായ പി വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്യ പ്രതിഷേധത്തിന് വഴിമരുന്നായത്. പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന് അനിലിന്റെ മരണത്തിന് ഉത്തരവാദി പി.വാസുവാണ് എന്ന് കണ്ടെത്തിയിട്ടും മരണം സംഭവിച്ച് 110 ദിവസം ആയിട്ടും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും മാറ്റിയതല്ലാതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം. ജില്ലാ കമ്മറ്റിക്ക് കഴിയാത്തതാണ് ഇപ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ഇതിനെ തുടര്‍ന്ന് 44 സഖാവ് വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നോട്ടെയക്കൊരു വോട്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പങ്കെടുത്ത യോഗത്തില്‍ നിന്നും ഏരിയാ സെക്രട്ടറി കെ.എം.വര്‍ക്കി ഉള്‍പ്പടെ എട്ട് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപോയതായുള്ള മാധ്യമ വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ തലപ്പുഴ മേഖലയിലെ ചില പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരെ പരസ്യ പോസ്റ്റുകളുമായി രംഗത്ത് വരികയായിരുന്നു.മാനന്തവാടിയിലെ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് വാസുവിനെ പുറത്താക്കുന്നതിന് എതിരായി നില്‍ക്കുന്നതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നുമുണ്ട്. മാനന്തവാടി ഏര്യ സെക്രട്ടറിയായ കെഎം വര്ക്കിമാസ്റ്ററടക്കമുള്ളവര് വാസുവിനെതിരെ നടപടി ആഗ്രഹിക്കുന്നവരാണെന്നും, അതുകൊണ്ടാണ് യോഗത്തില്‍ നിന്നും ഇറങ്ങിപോയതെന്നും പരസ്യമായ രഹസ്യമാണ്.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രവര്‍ത്തകനെതിരെയുള്ള നടപടി പാര്‍ട്ടി കീഴ് വഴക്കമല്ലാത്തതിനാല് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നറിയുന്നു. എന്നാല്‍ ഈ തീരുമാനത്തോട് വിയോജിപ്പുള്ള ഒരുവിഭാഗമാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളും, മറ്റ് പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് കെഎം വര്‍ക്കി മാസ്റ്റര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. അനൂട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിക്കേണ്ടുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നതായും, കൂടുതല്‍ നടപടികള്‍ സമയബന്ധിതമായി ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.
എന്തുതന്നെയായാലും പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് വേദിയില്‍ അണിനിരക്കേണ്ട സമയത്ത് നവമാധ്യമങ്ങളുടെ ചുവട് പിടിച്ച് പാര്‍ട്ടിക്കെതിരെ ചില അണികള്‍ നടത്തുന്ന വികാരപ്രകടനം ജില്ലയില്‍ പാര്‍ട്ടിനേതൃത്വത്തിന് തലവേദനയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ വിദേശത്തുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ വികാരത്തോടൊപ്പം, പാര്‍ട്ടിയോട് വിദ്വേഷമുള്ളവരും, വാസുവിനോട് വ്യക്തിവിരോധമുള്ളവരും ഈ അവസരം കൈമുതലാക്കുന്നൂവെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍