ജില്ലാ ആശുപത്രിയെ മികച്ച കേന്ദ്രമാക്കും:മന്ത്രി കെ.കെ ശൈലജ.
മാനന്തവാടി ജില്ലാ ആശുപത്രിയെ മികച്ച ആരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ. 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നേത്ര ചികിത്സാ-ശാസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇതോടെ ജില്ലാ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമായ സ്ഥലപരിമിതിക്കും ആശ്വാസമാകുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ ഒപി നവീകരണത്തിനായി സര്‍ക്കാര്‍ 1.7 കോടി അനുവദിച്ചു. കൂടാതെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മാണത്തിനായി നബാര്‍ഡിന്റെ 45 കോടി രൂപയുടെ പ്രവര്‍ത്തി ആരംഭിച്ചു. കാത്ത്ലാബ് സ്ഥാപിക്കാന്‍ 8.2 കോടി രൂപ അനുവദിച്ചു. ഒരു കോടി രൂപ ചെലവില്‍ പ്രസവ വാര്‍ഡ് ആധൂനികവത്ക്കരിക്കാന് നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ നടപടി തുടങ്ങി. 12 ലക്ഷം രൂപ ചെലവില്‍ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായി വരുന്നു. പോഷകാഹാര പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി.
ജില്ലാ ആശുപത്രിയില്‍ 32 ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 18 അധിക തസ്തിക പുതുതായി സൃഷ്ടിച്ചു. കൂടാതെ ഒഴിവുകളെല്ലാം നികത്തിയതോടെ നിലവില്‍ 60 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ആകെ 132 ഓളം വിവിധ തസ്തികള്‍ വയനാട് ജില്ലയ്ക്കു വേണ്ടി മാത്രം കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഒ.ആര് കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര് പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, സുപ്രണ്ട് ഡോ.വി ജിതേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍