വയനാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണം: യൂത്ത്ലീഗ്
കല്‍പ്പറ്റ: ആരോഗ്യരംഗത്ത് ഏറെ പ്രതീക്ഷകളുണര്‍ത്തി 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജ് പ്രകൃതിദുരന്ത സാധ്യതയെന്ന് പ്രചാരണം നടത്തി അട്ടിമറിക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ്, ജന.സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവസ്യപ്പെട്ടു. മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് സൗജന്യമായി ഭൂമി ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോട്ടത്തറ വില്ലേജിലെ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയത്. 900 കോടി രൂപ ചിലവ് വരുന്ന കോളജ് വയനാടിന് ഒരു മെഡിസിറ്റിയായി മാറ്റാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ശിലാസ്ഥാപനം കഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞിട്ടും ഇതിലേക്ക് ഉള്ള റോഡിന്റെ പണി പോലും പൂര്‍ത്തിയാക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചില്ല. ഭൂമിയിലെ മരവും, കല്ലും, മണ്ണും ഒടുവില്‍ കാപ്പിയും ഒന്നൊന്നായി മോഷണം പോയിട്ടും ഇതിലെ പ്രതികളെ കണ്ടെത്തുവാനോ നടപടി കൈകൊള്ളുവാനോ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ കാപ്പി ഈ വര്‍ഷവും കളവ് പോയി. എന്നാല്‍ ഇത്തരം വിഷയങ്ങളിലൊക്കെ അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണ്. കാപ്പി മോഷണത്തിനെതിരെ കഴിഞ്ഞ തവണ യൂത്ത്ലീഗാണ് പൊലീസില്‍ പരാതി നല്‍കിയത്. ചന്ദ്രപ്രഭാ ടെസ്റ്റ് സൗജന്യമായി നല്കിയ സമയത്ത് തന്നെ ഈ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കുന്നതിന് സി.പി.എം എതിരായിരുന്നു. സി.പി.എമ്മിന്റെ അന്നത്തെ താല്പര്യം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സൗജന്യമായി ലഭിച്ച ഭൂമിയില്‍ കോളജ് നിര്‍മ്മിച്ചാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുമെന്ന വ്യാജ പ്രചാരണം നടത്തിയത്. ആരോഗ്യ രംഗത്ത് ഏറെ പിന്നാക്കം നില്ക്കുന്ന വയനാട് ജില്ലയില്‍ ആദിവാസികളടക്കം ആയിരക്കണക്കിന് ആളുകളാണ് മറ്റു ജില്ലകളിലെ ആതുരാലങ്ങളെ ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷക്ക് വക നല്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജിന് ആദ്യഘട്ടത്തില്‍ തന്നെ 69 കോടി രൂപ അനുവദിച്ചു. കോളജിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് മൂന്ന് കോടിയും വകയിരുത്തിയെങ്കിലും വര്‍ഷം മുന്ന് കഴിഞ്ഞിട്ടും റോഡ് പണിപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പിണറായി സര്‍ക്കാര്‍ മൂന്ന് ബജറ്റ് അവതരിപ്പിച്ചെങ്കിലും ഒരു രുപ പോലും കോളജിന് വകയിരുത്തിയില്ല എന്ന് മാത്രമല്ല ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചു ഫണ്ട് ചില വഴിക്കുന്നതിനും സാധിച്ചിട്ടില്ല. വയനാട് മെഡിക്കല്‍ കോളജിനോട് ഈ സര്‍ക്കാര്‍ തുടക്കം മുതലേ പുറം തിരിഞ്ഞ സമീപനമാണ് സ്വീകരിച്ചു പോന്നത്. ഇപ്പോള്‍ ഒടുവില്‍ പരിസ്ഥിതി ആഘാതത്തിന്റെ പേര് പറഞ്ഞ് കോളജ് തന്നെ ഇല്ലാതാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന അമിത താത്പര്യം ദുരൂഹത നിറഞ്ഞതാണ്. സൗജന്യമായി കിട്ടിയ സ്ഥലത്ത് നിര്‍മ്മാണം നടത്തുന്നതിന് പാരിസ്ഥിതിക ആഘാത പ്രശ്നം ചൂണ്ടിക്കാട്ടി വ്യാജ പ്രചാരണം നടത്തുകയാണ്. തെരെഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫിന്റെ പ്രധാനം വാഗ്ദാനം മെഡിക്കല്‍ കോളജായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോളജിന്റ പ്രവൃത്തി ആരംഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ ഇവിടെ നിന്നും കോളജ് മാറ്റുവാനുള്ള നീക്കം വയനാടന്‍ ജനതയോടുള്ള വഞ്ചനയാണ്. 2012 ല്‍ പ്രഖ്യാപിച്ച കോളജ് 2015 ലാണ് തറക്കല്ലിട്ടത്. ഇതിനിടയില്‍ കോളജ് ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് ജില്ലയില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും ഒടുവില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചടക്കം നടത്തുകയും ചെയ്തു. മെഡിക്കല്‍ കോളജ് വിഷയത്തിലുണ്ടായിട്ടുള്ള അവ്യക്തതകള്‍ നീക്കാന്‍ കല്‍പ്പറ്റ എം.എല്‍.എ ശശീന്ദ്രനും, മുന്‍ എം.എല്‍.എ ശ്രേയാംസ്കുമാറും, ജില്ലാ കലക്ടറും ജനങ്ങളോട് യഥാര്‍ത്ഥ അവസ്ഥയെ കുറിച്ച് വിശദികരണം നല്‍കണമെന്നും, കോളജ് അട്ടിമറിക്കെതിരെ യൂത്ത്ലീഗ് കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തി കോളജ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത്ലീഗ് വീണ്ടും നേതൃത്വം കൊടുക്കുമെന്നു് യൂത്ത്ലീഗ് നേതാക്കള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍