സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ നീതി തേടാം,ഒരു കുടക്കീഴില്
കല്‍പ്പറ്റ:പൊതു,സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി തേടി ഇനി പല വാതിലുകള്‍ കയറിയിറങ്ങേണ്ടതില്ല. ശാരീരികവും മാനസികവും ലൈംഗീകവുമായി അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് പിന്തുണയും പരിഹാരവും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം ജില്ലയിലും പ്രവര്‍ത്തനം തുടങ്ങി. അതിക്രമങ്ങള്ക്കിരയാവുന്നവര്ക്ക് നീതി തേടി ആസ്പത്രി ,പോലീസ് സ്റ്റേഷന്,അഭയകേന്ദ്രങ്ങള്‍,കൗണ്‍സിലിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയ പലയിടങ്ങളില്‍ കയറിയിറങ്ങുന്നത് ഇതോടെ ഒഴിവാക്കാന്‍ സാധിക്കും. ഇരുപത്തിനാല് മണിക്കൂറും സേവനങ്ങള്‍ നല്കുന്ന രീതിയിലാണ് സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുക. താല്‍ക്കാലിക അഭയം, ചികില്‍സ,നിയമസഹായം, പോലീസ് സേവനം,കൗണ്‍സിലിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. വനിതാശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നല്‍കുന്നത്. വനിതാ ഓഫീസര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല. കൗണ്‍സിലര്‍, ഡോക്ടര്‍, പോലീസ്,അഭിഭാഷകര്‍,വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും. പോലീസ്, കോടതി നടപടികള്‍ക്കായി ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും സെന്ററില്‍ ഏര്‍പ്പെടുത്തും. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ച് ദിവസം വരെ സഖി കേന്ദ്രങ്ങളില്‍ താമസിക്കാന്‍ സാധിക്കും. ജില്ലയില്‍ കല്‍പ്പറ്റ പഴയ ജനറല്‍ ഹോസ്പിറ്റല്‍ കോംപ്ലക്സിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍