മണ്ണില്‍ പൊന്നു വിളയിക്കാന്‍ മണ്ണിന്റെ മക്കള്‍
പുല്‍പ്പള്ളി:മണ്ണില്‍ പൊന്ന് വിളയിക്കാന്‍ മണ്ണിന്റെ മക്കള്‍ കൃഷിയിറക്കി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേകാടിയിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ വിഷരഹിത ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഗോത്രവിഭാഗത്തില്‍ ഏറ്റവും പിന്നോക്കക്കാരായ അടിയ, പണിയ വിഭാഗത്തില്‍പ്പെട്ട പതിമൂന്ന് കുടുംബങ്ങളാണ് കൃഷിയ്ക്കായി മുന്നിട്ടിറങ്ങിയത്. ആദിവാസികള്‍ രൂപവത്കരിച്ച കതിര് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. തരിശായിക്കിടന്ന ഒരേക്കറോളം ഭൂമി രണ്ടാഴ്ചത്തെ കഠിനാധ്വാനത്തിലൂടെ കൃഷിയോഗ്യമാക്കിയാണ് ഇവര്‍ വിത്ത് പാകിയത്. പയര്‍, തക്കാളി, മുളക്, തക്കാളി, വഴുതന, കാബേജ്, കോളിഫ്ലവര്‍, മത്തന്‍, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. നവംബറില്‍ വിളവെടുപ്പാകും.മറ്റ് ഏജന്‍സികളെ ആശ്രയിക്കാതെ കര്‍ഷകര്‍ തന്നെ നേരിട്ട് ഉപഭോക്താക്കളിലേക്ക് പച്ചക്കറി എത്തിക്കുന്ന പദ്ധതിയാണ് സംഘം ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയ്ക്കകത്തും പുറത്തുമായി ജൈവ പച്ചക്കറിക്ക് വിപണി കണ്ടെത്തുകയെന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. പുല്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ വായ്പ പദ്ധതി സഹായത്തോടെയാണ് കൃഷിയിറക്കിയത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഐ.!ഡി.ബി.ഐ. ബാങ്ക് കല്പറ്റ ശാഖ എന്നിവരും ആദിവാസികളുടെ ഈ ഉദ്യമത്തില്‍ സഹകരിക്കുന്നു.
നടീല്‍ ഉദ്ഘാടനം പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി. സുനിത, ഗ്രാമപ്പഞ്ചായത്തംഗം പ്രേമവല്ലി കവിക്കല്‍, ഊരുമൂപ്പന് കാളന്, ഐ.ഡി.ബി.ഐ. ബാങ്ക് കല്പറ്റ ശാഖാ മാനേജര്‍ ജയ നാരായണന്, വിശ്വമന്ദിരം നാരായണന് ചെട്ടി, ഗോപാലന് തോണിക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍