അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ ഒക്ടോബര്‍ 31 നകം നീക്കം ചെയ്യും
വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച മുഴുവന്‍ ഫ്ളക്സ് ബോര്‍ഡുകളും ഒക്ടോബര്‍ 31 നകം നീക്കം ചെയ്യും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ നീക്കം ചെയ്യുക. പ്ലാസ്റ്റിക് വിമുക്ത വയനാട് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന്റെ അധ്യക്ഷതയില്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടെപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും 31 നകം പ്രത്യേക സമിതികളും രൂപീകരിക്കും. അതത് പ്രദേശത്തെ മാലിന്യ സംബന്ധമായ വിഷയങ്ങളില്‍ സമിതി ഇടപെടും. ജില്ലാതലത്തില്‍ സമിതിയുടെ ചെയര്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണ്‍വീനര്‍ ജില്ലാ കളക്ടറുമായിരിക്കും. താഴെ തലങ്ങളിലും ഇതേ രീതിയിലായിരിക്കും സമിതികള്‍ രൂപീകരിക്കുക. ഉദ്യോഗസ്ഥര്‍ക്ക് പുറമേ എന്‍.ജി.ഒ, സന്നദ്ധ സംഘടന പ്രതിനിധികള്‍, പ്രദേശത്തെ പ്രമുഖര്‍ എന്നിവരും അംഗങ്ങളായിരിക്കും. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഡ്രൈനേജുകളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നത് തടയാന്‍ സമിതി കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുളള പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കും. പൊതു ഇടങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. കുടുംബശ്രീയുമായി സഹകരിച്ച് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് യോഗത്തില്‍ ജില്ലാകളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് പി.എ നാസര്‍, പഞ്ചായത്ത് പ്രസിഡന്റ്ുമാരായ ബീനാവിജയന്‍,റീന സുനില്‍, ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്, ശുചിത്വമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി സംഘടനകള്‍, ഹോട്ടലുടമകള്‍, കാറ്ററിംഗ് അസോസിയേഷന്, സീനിയര്‍ സിറ്റിസണ്‍ ഫോറം, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍