മണ്ണിടിച്ചിലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കനത്ത മഴയെ തുടര്‍ന്ന് വിടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് പരിക്ക് പറ്റി ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു. പൊഴുതന ആറാം മൈല്‍ അച്ചൂര് പരതേനായ ഹുസ്സന്‍ കുട്ടിക്കയുടെ ഭാര്യ കുഞ്ഞാമി (75) യാണ് മരിച്ചത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രിയിലായിരുന്നു മരണം. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മകന്റെ ഭാര്യ ഫാത്തിമക്കും അന്നേ ദിവസം പരുക്ക് പറ്റിയിരുന്നു.കുഞ്ഞാമിയുടെ ഭര്‍ത്താവും, മകനും മുമ്പ് മരിച്ചതിനാല്‍ മരുമകളോടും കൊച്ചു മക്കളോടൊപ്പമായിരുന്നു താമസം. സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ഇവര്‍ക്ക് സന്നദ്ധ സംഘടനകള്‍ നിര്‍മ്മിച്ചു കൊടുത്ത വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. കനത്ത മഴയില്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഇവരുടെ വീടിനോട് ചേര്‍ന്ന മണ്‍തിട്ട ചെറിയ രീതിയില്‍ ഇടിഞ്ഞിരുന്നു. അന്ന് തന്നെ വില്ലേജിലും ബന്ധപ്പെട്ട അധികാരികള്‍ക്കും ഇവര്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുതലുള്ള കനത്ത മഴയില്‍ വീണ്ടും മണ്ണ് ഇടിഞ്ഞു തുടങ്ങുകയും അവര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.അപകട സാധ്യത മുന്‍നിര്‍ത്തി വീട്ടുകാരോട് മക്കളെയും കൂട്ടി പുറത്തേക്ക് പോകാന്‍ അവര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ചായ വെക്കുന്നതിനായി അടുക്കള ഭാഗത്തേക്ക് പോയ കുഞ്ഞാമിയുടെ ദേഹത്തേക്ക് അടുക്കളയുടെ ചുമരടക്കം മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരുമകള്‍ ഫാത്തിമയും അവശിഷ്ടങ്ങള്ക്കിടയില്പ്പെടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അടുക്കളയിലെ ഗ്യാസ് ലീക്കായിരുന്നത് പരിഭ്രാന്തിയുളവാക്കി. ഒടുവില്‍ ഭിത്തി തുരന്ന് ഇരുവരേയും പുറത്തെടുക്കുകയായിരുന്നു. കുഞ്ഞാമിയുടെ ഇരുകാലുകളുടെയും അസ്ഥികള്‍ ഒടിഞ്ഞ് ആകെ ഗുരുതരാവസ്ഥയിലാണ് മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചത്. ഫാത്തിമയുടെ പരുക്ക് നിസാരമായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ട് മണിയോടെ കുഞ്ഞാമി മരണപ്പെടുകയായിരുന്നു.മൃതദേഹം മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം പതിനൊന്ന് മണിയോടെ വലിയ പാറ ജുമാ മസ്ജിദില്‍ കബറടക്കും. ഭര്‍ത്താവ് വിദേശത്ത് വെച്ച് മരിച്ചതോടെ ഏകയായ ഫാത്തിമയ്ക്കും മക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു ഭര്‍തൃമാതാവായ കുഞ്ഞാമി. അവര്‍ കൂടി പോയതോടെ ഈ കുടുംബത്തിന്റെ അവസ്ഥ ഏറെ ദയനീയമായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍