നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത കേരള സര്‍ക്കാര്‍ തകര്‍ക്കുന്നു: എം.ഐ ഷാനവാസ് എം.പി.
കല്‍പ്പറ്റ:വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും നടത്തുന്നതില്‍ നിന്ന് ഡി.എം.ആര്.സിയെ ഒഴിവാക്കി മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ അണിയറ നീക്കം നടത്തുന്നതായി എം.ഐ. ഷാനവാസ് എം.പി. ആരോപിച്ചു. ഈ സര്‍ക്കാര്‍ തന്നെയാണ് തുടക്കത്തില്‍ പാതയുടെ ഡി.പി.ആറും സര്‍വെയും ഡി.എം.ആര്.സിയെ ഏല്‍പ്പിച്ചത്. അതിനായി മുന്‍ സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്ന് എട്ട് കോടി നല്‍കാനും ഉത്തരവിറക്കി. ഡി.പി.ആറും അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും നടത്താന്‍ ഡി.എം.ആര്.സി.ക്ക് റയില്വ്വെബോര്ഡും പ്രത്യേക അനുമതി നല്കി ഉത്തരവ് പുറപ്പെടുപ്പിച്ചിട്ടുണ്ട്. ആദ്യഗഡുവായി രണ്ട് കോടി രൂപ ഡി.എം.ആര്.സി.യുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ പാതയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ പാതയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന് സാധ്യമില്ലെന്നിരിക്കെ കര്‍ണാടക പാതക്ക് എതിരാണെന്ന് കേരള സര്‍ക്കാര്‍ പ്രചാരണം നടത്തുകയായിരുന്നു. വനത്തില്‍ തുരങ്കത്തിലൂടെ കടന്നുപോകുന്ന പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് വേണ്ടതെന്നും അതിന് കര്‍ണാടകക്ക് എതിര്‍പ്പില്ലെന്നും കേരളം ശരിയായ രീതിയില്‍ ബന്ധപ്പെട്ട ഏജന്‍സി മുഖേന അപേക്ഷ നല്കിയാല് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നുമുള്ള കര്‍ണാടക സര്‍ക്കാരിന്റെ കത്ത് 6 മാസത്തോളം പൂഴ്ത്തി വച്ചെങ്കിലും അത് പുറത്തായ ശേഷമാണ് ഇപ്പോള്‍ പുതിയ അട്ടിമറി ശ്രമങ്ങള്‍ ആരംഭിച്ചത്.
കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് പകുതി വീതം വിഹിതമുള്ള പൊതുമേഖലാ സ്ഥാപനമാണ് ഈ ശ്രീധരന് മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആര്.സി. അവരെ ഒഴിവാക്കി റയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ മറവില്‍ സ്വകാര്യ കമ്പനികളെക്കൊണ്ട് സര്‍വ്വെ നടത്തിക്കാനാണ് ഇപ്പോള്‍ ശ്രമം. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഡി.പി.ആര് നടപടികളുടെ ഗണ്യമായ ഭാഗം ഡി.പി.ആര്.സി. പുര്‍ത്തിയാക്കിയിട്ടുണ്ട്. ഡോ. ശ്രീധരന്റെയും മെട്രോ റെയില്‍ കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ മാത്രമേ ഈ ലൈന്‍ സാധ്യമാകൂ. എന്നാല്‍ സര്‍ക്കാരിന്റെ നിസഹകരണം മൂലമാണ് പ്രവൃത്തി നിര്ത്തിവക്കേണ്ടിവന്നത്. പ്രവൃത്തി ഏല്പിച്ച ഏജന്‍സിയെ മാറ്റേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. ജനപ്രതിനിധികളെയും റെയില്‍വെ ആക്ഷന്‍ കമ്മിറ്റിക്കാരെയും ഇ. ശ്രീധരനെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ തുടര്‍ നടപടികള്‍ കേരള സര്‍ക്കാര്‍ വേഗത്തിലാക്കണം. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്.
അഞ്ചു വര്‍ഷത്തിനകം നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍വെ ലൈന്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടിക്കാം എന്നാണ് വയനാട് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഡോ. ശ്രീധരന് ഉറപ്പ് നല്‍കിയത്. ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഡോ. ശ്രീധരനെ ഒഴിവാക്കി അപമാനിച്ച്, മെട്രൊ റെയില്‍ ഓഫീസ് പൂട്ടിയത് വയനാടിനെ വഞ്ചിക്കാനും സ്വകാര്യ ലോബികളുമായി കൂട്ടുകെട്ടുണ്ടാക്കാനും വേണ്ടിയുള്ള ഗൂഡാലോചനയാണ്. ഈ വഞ്ചനക്കും ഭീമമായ അഴിമതി നടത്താനുള്ള നീക്കങ്ങള്‍ക്കുമെതിരെ സമാന മനസ്കരുമായി ചേര്‍ന്ന് ശക്തമായ സമരം ആരംഭിക്കുമെന്ന് എം.ഐ. ഷാനവാസ് എം.പി. മുന്നറിയിപ്പ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍