സ്കൂള്‍ പ്രവേശനയജ്ഞം;ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗൃഹസന്ദര്‍ശനം നടത്തി
സ്കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് ഏകദിന ഗൃഹസന്ദര്‍ശന പരിപാടി നടത്തി. സി കെ ശശീന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നാരങ്ങാക്കണ്ടി കോളനിയില്‍ പ്രചാരണ പരിപാടി നടത്തി. സ്കൂള്‍ പ്രവേശനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ മിനി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി.ജി.അലക്സാണ്ടര്‍, ഐ.ടി.ഡി.പി എ.പി.ഒ ബെന്നി ജോസഫ്, കല്‍പ്പറ്റ എ.ഇ.ഒ രവീന്ദ്രന്, എസ്എസ്എ പ്രോഗ്രാം ഓഫിസര്‍ എം.ഒ സജി, വൈത്തിരി ബി.പി.ഒ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. മുട്ടില്‍ പഞ്ചായത്തിലെ എടത്തില്‍, ഊരുകണ്ടി കോളനിയില്‍ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ ഗൃഹസന്ദര്‍ശന പരിപാടി നെല്ലാറച്ചാല്‍ ഗവ. ഹൈസ്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു. മുന്‍കാലങ്ങളില്‍ സ്കൂളില്‍ നിന്നു കൊഴിഞ്ഞുപോയ കുട്ടികളുടെ ലിസ്റ്റെടുത്ത് കാട്ടുനായ്ക്ക കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന നെല്ലാറച്ചാല്‍ മോഡല്‍ കോളനിയിലെത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്ദേശം കൈമാറി. തൊട്ടടുത്ത പണിയ കോളനിയിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി. ഒമ്പതാംതരത്തില്‍ പഠനം നിര്‍ത്തി ഈ കോളനിയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിയെ കല്ലൂര്‍ രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേര്‍ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഐടിഡിപി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. പഠനം മുടങ്ങിയ മുഴുവന്‍ കുട്ടികളെയും സ്കൂളില്‍ തിരിച്ചെത്തിക്കണമെന്നു ജില്ലാ കലക്ടര്‍ നെല്ലാറച്ചാല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററോട് നിര്‍ദേശിച്ചു. ഇതേ മാതൃകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വകുപ്പു മേധാവികളും തൊട്ടടുത്ത കോളനികള്‍ സന്ദര്‍ശിച്ച് കൊഴിഞ്ഞുപോയ കുട്ടികളെ സ്കൂളിലെത്തിക്കണമെന്നു കലക്ടര്‍ ആവശ്യപ്പെട്ടു.
തോട്ടംമേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും വിവിധ സംഘങ്ങളെത്തി. ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിയോടനുബന്ധിച്ചാണ് ഗൃഹസന്ദര്‍ശന പരിപാടി. സ്കൂള്‍ തലത്തില്‍ ഇന്നലെ കാമ്പയിന് തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡ് മെംബര്‍മാരും നേതൃത്വം നല്കി. ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് നീക്കിവച്ചത്. ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാര്യക്ഷമമായി നടക്കുമ്പോഴും ഒരു വിഭാഗം കുട്ടികള്‍ അകന്നുപോവുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ എസ്എസ്എ മുന്‍കൈയെടുത്താണ് സമ്പൂര്‍ണ വിദ്യാലയ പ്രവേശനം ലക്ഷ്യത്തിലെത്തിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളില്‍ പൂതാടി- പെരിയനാട് കോളനി, പുല്‍പ്പള്ളി- കരിമം കോളനി, കോട്ടത്തറ- രാജീവ്ഗാന്ധി കോളനി, മുള്ളന്‍കൊല്ലി- മരക്കടവ് കോളനി, വെള്ളമുണ്ട- എട്ടേനാല് മുണ്ടയ്ക്കല്‍ കോളനി, നൂല്‍പ്പുഴ- തിരുവണ്ണൂര്‍ കോളനി, പടിഞ്ഞാറത്തറ- ചങ്ങാലത്ത് കോളനി, എടവക- കുറുമപ്പാടി കോളനി, മൂപ്പൈനാട്- ചിത്രഗിരി കോളനി, മേപ്പാടി- ചെമ്പോത്തറ കോളനി, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നാരങ്ങാക്കണ്ടി കോളനി എന്നിവയായിരുന്നു ഗൃഹസന്ദര്‍ശന കേന്ദ്രങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ അധ്യയന വര്‍ഷാരംഭം വരെ തുടരും. ഇന്നു രാവിലെ ഒമ്പതിന് ഐ സി ബാലകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ കരിമം കോളനി സന്ദര്‍ശിക്കും.
ം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍