സ്കൂള്‍ ബസ് : സുരക്ഷിത യാത്ര നിബന്ധന പുറപ്പെടുവിച്ചു
കല്‍പ്പറ്റ:സ്കൂള്‍ കുട്ടികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ സര്ക്കാന് മാനദണ്ഡം പുറപ്പെടുവിച്ചു. സ്കൂള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും നേവി ബ്ലൂ അക്ഷരങ്ങളില്‍ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ബസ്സ് എന്നെഴുതി വെയ്ക്കണം. ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ കോണ്ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന് വെളിത്ത പാശ്ചാത്തലത്തില്‍ നീല അക്ഷരത്തില്‍ എഴുതണം. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം. സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രണ്ട് വശങ്ങളിലും പുറകിലും ഉണ്ടാകണം. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് വേഗം മണിക്കൂറില്‍ 50 കിലോ മീറ്ററായി നിജപ്പെടുത്തണം. ഇത് ആര് ടി ഓഫീസില്‍ പരിശോധിപ്പിച്ച് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവയായിരിക്കണം. സ്കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. ഹെവി വാഹനമാണെങ്കില്‍ 5 വര്‍ഷത്തെ അധിക പ്രവൃത്തി പരിചയം കൂടി ഉണ്ടായിരിക്കണം. വാഹനത്തിന് ഉറപ്പുള്ള വാതിലും കുട്ടികളെ കയറ്റിയിറക്കാന്‍ പ്രായപൂര്‍ത്തിയായ ആയയും ഉണ്ടാകണം. ബസിലെ അഗ്നി ശമന ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ വേണം. പ്രഥമ ശുശ്രൂഷ സാമഗ്രികള്‍ കരുതിവെയ്ക്കണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ യാത്രാവിവരം സ്കൂളില്‍ സൂക്ഷിക്കണം. രക്ഷിതാക്കളേയും മോട്ടോര്‍ വാഹന വകുപ്പിനെയും നിശ്ചിത മാതൃകയില്‍ അറിയിക്കണം. ഒരു പകര്‍പ്പ് വാഹനത്തിലും പ്രദര്‍ശിപ്പിക്കണം. സ്കൂള്‍ അധികൃതരോ രക്ഷകര്‍തൃ പ്രതിനിധികളോ മുന്നറിയിപ്പില്ലാതെ ബസ് ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കുന്നതിന് അവസരമുണ്ടാക്കണം. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും നടപ്പാക്കുന്നതിനും സ്കൂള്‍ അധികൃതര്‍, രക്ഷാകര്‍തൃ സമിതി പ്രതിനിധി, ജനപ്രതിനിധി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കണം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുമായി സഹകരിച്ച് സുരക്ഷ ഉറപ്പുവരുത്തണം. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍