മൂന്നുദിവസംകൊണ്ട് ആധാര്‍ സേവനം ലഭിച്ചത് നൂറോളം പേര്‍ക്ക്
കല്‍പ്പറ്റ:മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്. കെ.എം.ജെ സ്കൂളില്‍ നടക്കുന്ന പൊലിക 2018 മെഗാ പ്രദര്‍ശന മേളയില്‍ ഐ.ടി. വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ മൂന്നുദിവസംകൊണ്ട് ആധാര്‍ തെറ്റുതിരുത്തല്‍ സൗകര്യം ഉപയോഗപ്പെടുത്തിയത് നൂറോളം പേര്. എസ്.എസ്.എല്‍.സി. റീ വാലുവേഷന് അപേക്ഷ നല്‍കുക, ആധാര്‍കാര്‍ഡ് നഷ്ടപെട്ടവര്‍ക്ക് പുതിയ ആധാര്‍കാര്‍ഡ് എടുക്കാനുള്ള അവസരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കല്‍, കുട്ടികള്‍ക്ക് ആധാര്‍ എടുക്കാനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളാണ് ഐ.ടി. ഡിപ്പാര്‍ട്ട്മെന്റിന്റെ സ്റ്റാളിലുള്ളത്. രണ്ടു ദിവസംകൊണ്ട് 27 പേരാണ് പുതിയ ആധാര്‍ സേവനത്തിന് അപേക്ഷിച്ചിട്ടുള്ളത്. 59 പേര് ആധാറിലെ തെറ്റുതിരുത്താനുള്ള സൗകര്യവും പ്രയോജനപ്പെടുത്തി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.ടി. വിഭാഗത്തില്‍പെട്ട ഒരാളുടെ അപേക്ഷ സമര്‍പ്പണവും സ്റ്റാളില്‍വെച്ച് യാഥാര്‍ത്ഥ്യമായി. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന എം- കേരളം ആപ്പ് 265 പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.
കേരളത്തിലെ ടെക്നോളജി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സഹായകമാവുന്ന ഒരുപാടു പദ്ധതികള്‍ സ്റ്റാര്‍ട്ടപ്പ് മിഷന് സമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ വഴി ആശയങ്ങള്‍ വളരെ പെട്ടെന്ന് പ്രോട്ടോടൈപ്പ് ആക്കി മാറ്റാന്‍ സഹായിക്കുന്ന ഫാബ് ലാബ് കേരള, നൂതന ഫ്യൂച്ചര്‍ ടെക്നോളോജികളെ പ്രൊമോട്ട് ചെയ്യുന്ന ഫ്യൂച്ചര്‍ ടെക്നോളോജിസ് ലാബ്, സാങ്കേതിക സംരംഭകര്‍ക്കുള്ള സഹായങ്ങളും പദ്ധതികളും, വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്താനുള്ള ഇന്നവേഷന്‍ ക്ലബ്ബുകള്‍ എന്നിവയെപറ്റി അറിയാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് സ്റ്റാള്‍ സന്ദര്‍ശിക്കാവുന്നതാണ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിലെ ഐ ഇ ഡി സി ക്ലബ്ബുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നൂതന പ്രൊജെക്ടുകള്‍, വിര്‍ച്വല്‍ റിയാലിറ്റി, ത്രി ഡി പ്രിന്റിങ്, ഡ്രോണ്‍, സോളാര്‍ ബൈക്ക്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് എന്നിവയുടെ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍